Sunday 24 July 2011

ദൈവകണികയും നമ്മുടെ നാട്ടുകാരും


ശിവഗിരിയിലെ വൈദികമഠത്തിന്റെ മുറ്റത്ത് ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നു.  ഇരുളില്‍നിന്ന് ആരോ ധൃതിയില്‍ കടന്നുവരുന്നു.  മഠത്തിന്റെ മുറ്റത്ത് തിളങ്ങിനില്‍ക്കുന്ന ഒരു ചെറുവിളക്കിന്റെ ദീപ്തിയില്‍ ആഗതന്റെ മുഖം എല്ലാവരും കണ്ടു. 'കുമാരനാശാന്‍.' തിണ്ണയില്‍ ഇരുന്നവര്‍ ആ പ്രൌഢസാന്നിദ്ധ്യത്തില്‍ അറിയാതെ എണീറ്റുപോയി. പക്ഷേ, ആശാന്റെ മുഖകമലത്തില്‍മാത്രം അസ്വസ്ഥതയുടെ നിഴല്‍ കനംവച്ചുനിന്നു. ഗുരുദേവന്‍ ധ്യാനത്തിലാണ്. കാത്തുനില്‍ക്കാന്‍ സമയമില്ല, "ഗുരുസ്വാമി ഉണരുമ്പോള്‍ ഞാന്‍ വന്നു പോയതായി പറയണം" എന്നു പറഞ്ഞ് മഹാകവി കുന്നിറങ്ങി  ഇരുളില്‍ ലയിച്ചു. അത് കേരളത്തെ കണ്ണീരുകുടിപ്പിച്ച ഒരു വിധിവൈപരീത്യത്തിലേക്കുളളയാത്രയായിരുന്നു. ധ്യാനത്തില്‍നിന്നുണര്‍ന്ന് ശോകസങ്കുലനായി  അതേ ഇരുപ്പിലാണ് ഗുരുദേവന്‍. അതിന്റെ അര്‍ത്ഥം മനസ്സിലാകാതെ സന്ദേഹിച്ചുനിന്നവരോട് ഗുരു മൊഴിഞ്ഞു,        "കുമാരന്‍ പോയി അല്ലേ?" ആ വാക്കുകളുടെ സാമാന്യ അര്‍ത്ഥം ഗ്രഹിച്ചവര്‍, ശിഷ്യന്‍ തന്നെ കാണാന്‍കൂട്ടാക്കാതെ പോയി എന്നത് ഗുരുവിന് വിഷമമുണ്ടാക്കി എന്നു ധരിച്ചു. അതായിരുന്നില്ല ആ വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയെന്ന് പിറ്റേന്ന് പ്രഭാതത്തില്‍ ബോധ്യമായി.
"പല്ലനയില്‍ ബോട്ടപകടം. കുമാരനാശാനും മുങ്ങി മരിച്ചു."
    ഉളളില്‍ നോവുപടര്‍ത്തുന്ന ഒരു രംഗമാണ് 1924 ജനുവരി 16ലെ ആ സന്ധ്യ. ഇതേക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഉളളില്‍ ഉറഞ്ഞുകൂടുന്ന ഒന്നുണ്ട്, 'ആശാന് കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു, ഗുരു ഉണരും വരേക്കെങ്കിലും. എങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?' എന്ന്.  ചിലപ്പോള്‍ ആപത്തുമുന്‍കൂട്ടികണ്ട് കുമാരനെ പിന്‍തിരിപ്പിക്കാനാണോ എന്നത്തേക്കാളും കൂടുതല്‍ സമയം ഗുരു ധ്യാനം നീട്ടിയതെന്നും സംസാരികളായ സമുക്ക്  സന്ദേഹിക്കാം. പക്ഷേ ദൈവനീതിക്കുമുന്നില്‍ ഈ സന്ദേഹങ്ങള്‍ക്ക് പ്രസക്തിയെന്ത്? അകാലത്തില്‍ ആ സ്നേഹതാരകം മറഞ്ഞുപോയതിന്റെ വേദന വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടക്കാനാവാത്തതാണ് സന്ദേഹങ്ങള്‍ക്ക് കാരണം.
    പണ്ടുകാലം മുതല്‍ക്കേ ഗുരുവില്‍ ആശ്രയം തേടിയവര്‍ക്ക് പൂര്‍ണ്ണമായും ആ ദൈവജ്ഞനെ ഉള്‍ക്കൊളളാന്‍ കഴിഞ്ഞിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമായിത്തന്നെ നിലനില്‍ക്കുന്നു എന്നുസൂചിപ്പിക്കാനാണ് ഈ സന്ദര്‍ഭം വിവരിച്ചത്. ഗുരുവിന്റെ ആ സാന്നിദ്ധ്യത്തിന്, പൂവില്‍ നിറഞ്ഞ് ഇറ്റൊഴുകുന്ന തേന്‍തുളളിപോലെ അമൃതസമാനമായ ആ വാക്കുകള്‍ക്ക്, ആ മൌനത്തിന്, നോട്ടങ്ങള്‍ക്ക്, ചലനങ്ങള്‍ക്ക്, ചിലസമയത്തെ നിസംഗതകള്‍ക്കെല്ലാം പ്രപഞ്ചലീലയോളം പോന്ന അര്‍ത്ഥവ്യാപ്തിയുണ്ട്. അതൊന്നും വായിച്ചെടുക്കാന്‍ സാമാന്യബുദ്ധിക്ക് സാധ്യമല്ല. അതിന് മേധ ഉണരേണ്ടതുണ്ട്. സത്യം വെളിപ്പെടേണ്ടതുണ്ട്. സശരീരിയായ ഗുരുദേവന് ചുറ്റിനും നിന്നവരില്‍ ഇങ്ങനെ മേധയുണര്‍ന്നവര്‍ എത്രപേരുണ്ടായിരുന്നു എന്നത് സംശയിക്കേണ്ടതുണ്ട്. ഗുരു ചില സാഹചര്യങ്ങളില്‍ പറഞ്ഞതൊക്കെയും യാന്ത്രികമായി ചേര്‍ത്തുവച്ചാണ് മറ്റൊരു സാഹചര്യത്തില്‍ ഗുരുവിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
    സത്യത്തെക്കുറിച്ചു വാഗ്മയമായി പറഞ്ഞു തുടങ്ങുമ്പോഴേക്ക് അതില്‍ അസത്യം കലര്‍ന്നുതുടങ്ങിയിട്ടുണ്ടാകും എന്ന് ആദിശങ്കരന്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ പിന്നെ എന്തിന് ബ്രഹ്മഭാഷ്യം എഴുതി എന്നു ചോദിച്ചപ്പോള്‍ ആചാര്യപാദര്‍ പറഞ്ഞു, ഇതിനേക്കാള്‍ വലിയ അസത്യങ്ങള്‍ പ്രചരിക്കാതിരിക്കാനാണതെന്ന്.  ഗുരുദേവനെക്കുറിച്ചുളള വ്യാഖ്യാനങ്ങളിലും   ഇപ്പറഞ്ഞത്  ആവര്‍ത്തിക്കുകയേ നിവര്‍ത്തിയുളളൂ. സാമാന്യബുദ്ധിക്ക് അപ്പുറത്തുനിന്നുകൊണ്ട് ഗുരുവിനെ അറിയാന്‍ എല്ലാവര്‍ക്കും കഴിയില്ല,  അങ്ങനെയൊരു ഉദ്യമത്തിനിറങ്ങുന്നവര്‍ എവിടെ നിന്നുതുടങ്ങണം എന്നു ചോദിച്ചാല്‍ ആ പാദത്തില്‍നിന്ന് തുടങ്ങണം എന്നേ പറയാനാകൂ. സമ്പൂര്‍ണ്ണവും സമര്‍പ്പിതവുമായ ഭക്തിക്കുമുന്നില്‍ തെളിഞ്ഞുവരാത്ത പ്രപഞ്ചരഹസ്യങ്ങള്‍ ഒന്നുമില്ല.  അവനവനില്‍ക്കൂടി അറിവുതേടുന്നവര്‍ക്കേ സൃഷ്ടിരഹസ്യം വെളിപ്പെടുകയുളളൂ. അത് ലബോറട്ടറികളിലോ ശാസ്ത്രഗ്രന്ഥങ്ങളിലോ ലഭിക്കുന്ന അറിവിനും അപ്പുറത്തുളളതായിരിക്കും.  ശാസ്ത്രത്തിലൂടെ പ്രപഞ്ചസത്യമറിയാന്‍ ആഗ്രഹിക്കുമ്പോള്‍ ദൈവത്തിന്റെ പങ്ക് തളളിക്കളയാതിരുന്നാല്‍ കിട്ടുന്നത് പൂര്‍ണ്ണസത്യമായിരിക്കും. അല്ലെങ്കില്‍ അത് എന്നും അപൂര്‍ണ്ണത്തില്‍ നിന്നുദിച്ച അപൂര്‍ണ്ണതയാകാനേ തരമുളളൂ. പ്രപഞ്ചസൃഷ്ടിക്ക് കാരണമായ 'ദൈവകണിക'യെക്കണ്ടെത്താനും അതുവഴി സൃഷ്ടി രഹസ്യങ്ങള്‍ അറിയാനും ജനീവയില്‍ ഭൌതികശാസ്തജ്ഞര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് കേട്ടിരിക്കും. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ന്യൂക്ളിയാര്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം തുടങ്ങിയിട്ട് ഈ സെപ്തംബര്‍ വരുമ്പോള്‍ മൂന്നുവര്‍ഷമാകും. ഇനിയും മൂന്നുവര്‍ഷമെടുക്കും   പരീക്ഷണം പൂര്‍ത്തിയാക്കാന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൌതികശാസ്ത്രത്തിന്റെ ഇതുവരെയുളള പഠനങ്ങളില്‍ പ്രപഞ്ചരഹസ്യത്തിന്റെ നാലുശതമാനം മാത്രമേ വെളിപ്പെട്ടിട്ടുളളൂ  എന്നുകൂടി ഓര്‍ക്കണം. എന്നാല്‍ ഗുരുവിന്റെ ദര്‍ശനമാല പഠിച്ചുനോക്കൂ. പ്രപഞ്ചത്തിന്റെ സൃഷ്ടി രഹസ്യം അതില്‍ മറനീക്കി നില്‍ക്കുന്നതുകാണാം.
     ആസീദഗ്രേ ബ സദേവേദം
    ഭുവനം സ്വപ്നവത് പുനഃ
    സസര്‍ജ സര്‍വം സങ്കല്പ-
    മാത്രേണ പരമേശ്വരഃ എന്നു തുടങ്ങുന്ന ഈ കൃതി
പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിവുളളവര്‍ ഗുരുവിനു ശേഷം ഉണ്ടായിട്ടില്ല. എങ്കിലും സാമന്യഭാഷയില്‍ ലഭിക്കുന്ന അര്‍ത്ഥം തന്നെ ജിജ്ഞാസകള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കും. അദ്വൈതസത്യവും ആധുനികശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് ഉല്പത്തിയെക്കുറിച്ച് പറയുകയാണ് ഗുരുദേവന്‍ ഇവിടെ. സൃഷ്ടിക്ക് മുമ്പ്  അവികൃതബ്രഹ്മമായിരുന്ന ഈ പ്രപഞ്ചത്തെ സ്വപ്നദര്‍ശി സങ്കല്പത്തിലൂടെയെന്നപോലെ പരമേശ്വരന്‍  സങ്കല്പമാത്രേണ സൃഷ്ടിച്ചു എന്നാണ്  ആദ്യ ശ്ളോകത്തിന്റെ സാരം. ഇത് വാഗര്‍ത്ഥം. അതിനുമപ്പുറത്തേക്ക് വ്യാഖ്യാനിച്ചാല്‍ ഇതില്‍ വേദങ്ങളും ഉപനിഷത്തുക്കളും  ആധുനികശാസ്ത്രവും തിളങ്ങുന്നതുകാണാം. ആധുനിക ശാസ്തരംഗത്തുണ്ടാകുന്ന പുരോഗതികള്‍ ഉള്‍ക്കൊളളാനും ശാസ്ത്രത്തിന് വഴിമുട്ടുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ അദ്വൈതംകൊണ്ട് ഉത്തരംകണ്ടെത്തി അവര്‍ക്കുമുമ്പേ നടക്കാനും ഗുരുവിനു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊന്നുമറിയാതെ നമുക്ക് ചുറ്റിനും ചിലര്‍ ഗുരുവിനെ ഒറ്റവാക്യത്തില്‍ നിര്‍വചിക്കുന്നതുകേള്‍ക്കാം. " ഒരു പാവം മനുഷ്യന്‍. അങ്ങേരെ എല്ലാവരും ചേര്‍ന്ന് ദൈവമാക്കാന്‍ നടക്കുന്നു". ഇത് കേള്‍ക്കേണ്ട താമസം "അതു ശരിയാ" എന്നു പറയാന്‍ ആളുണ്ടാകും.  ഇങ്ങനെയൊരുവാക്കുപറഞ്ഞ് ഗുരുവെന്ന വിഷയത്തെ പെട്ടിയിലടയ്ക്കാന്‍ ആര്‍ക്കും കഴിയും. അതിന് വലിയ മെനക്കേടൊന്നുമില്ല. ഗുരുവിന്റെ ജീവിതം പഠിക്കേണ്ട. ദര്‍ശനവും അറിയേണ്ടതുമില്ല.  ഇങ്ങനെ അഭിപ്രായം പാസാക്കുമ്പോള്‍ പത്താംക്ളാസ് തോറ്റവനായാലും എല്ലാം അറിഞ്ഞവന്‍ എന്ന ഇമേജും കിട്ടും. സംഗതി എളുപ്പമാണ്.  കുമാരനാശാനും ഗുരുദേവനും തമ്മില്‍ അവസാനത്തെ നടക്കാതെപോയ ആ കൂടിക്കാഴ്ചയെക്കുറിച്ച് അവിടെ കൂട്ടംചേര്‍ന്നവര്‍ ആദ്യംധരിച്ചതുപോലെയാണ്  ഇതും.  ഇവര്‍ ഇങ്ങനെയൊക്കയേ കാര്യങ്ങള്‍ ധരിക്കൂ.  അവര്‍ക്കുളള ഉത്തരം അക്കിത്തത്തിന്റെ ആ രണ്ടുവരികളാണ്, "വെളിച്ചം ദുഃ ഖമാണുണ്ണീ തമസല്ലോ സുഖപ്രദം."


2 comments:

  1. ഗുരുവില്‍ അന്തര്‍ലീനമായിരുന്ന ആ സത്യത്തിലേക്കുള്ള ഒരു എത്തിനോട്ടം. വളരെ നന്നായിരിക്കുന്നു സജീവ്‌.

    ReplyDelete