Friday 1 July 2011

അവനവന്റെ ആത്മസുഖങ്ങള്‍

ഒരിക്കല്‍ ശിവഗിരി ആശ്രമത്തില്‍ ഗുരുദേവന്‍ ഒരു തെരുവ്നായ്ക്കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. മറ്റൊരു നായ വന്ന് അതിനെ കടിച്ചിട്ട് പോയി. കടിക്കാനെത്തിയ നായയെ ഗുരു ഒന്നും ചെയ്തില്ല. കടികൊണ്ട നായയെ തലോടിക്കൊണ്ട് ഗുരു പറഞ്ഞു, "എന്തുചെയ്യാം അതിന്റെ സ്വഭാവം ചീത്തയായിപ്പോയി".  നായ്ക്കുട്ടിയെ കടിച്ചതിന്റെ പേരില്‍  നായയെ ഉപദ്രവിച്ചാലും അത് അടുത്ത സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കും. കാരണം, അതിന് വിവേകമില്ല. തന്റെ പ്രവൃത്തിവിലയിരുത്താനോ സ്വയംവിമര്‍ശനാത്മകമായി ചിന്തിക്കാനോ കഴിയില്ല.  മനുഷ്യര്‍ക്കിടയിലും അങ്ങനെയുളളവര്‍ ഉണ്ട്. അവരോടും ഇതേ നയമാണ് ഗുരു പുലര്‍ത്തിയിരുന്നത്. അറിവില്ലാത്തവരുടെ തെറ്റുകളോട് അറിവുളളവര്‍ പൊറുക്കണം എന്ന് ഗുരു മൊഴിയുന്നു. അവരോട് വിദ്വേഷം കാട്ടാതിരിക്കുക എന്നതാണ് വിജ്ഞന്‍മാര്‍ക്ക് അവലംബിക്കാവുന്ന രീതി. ഇത് സമൂഹസമാധാനത്തിന് ഉതകുന്ന നയമാണ്. സമൂഹത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ആദ്യം രൂപംകൊളളുന്നത് വ്യക്തിയുടെ മനസ്സിലാണ്. അതിനാല്‍ വ്യക്തിയുടെ വീക്ഷണങ്ങളിലും അടിസ്ഥാനചിന്തകളിലുമാണ് ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടത്. അത് ബീജം നല്‍കുന്ന അച്ഛനില്‍നിന്ന് തുടങ്ങി അതേറ്റുവാങ്ങി പ്രസവിക്കുന്ന അമ്മയില്‍ എത്തി പൂര്‍ണ്ണതനേടണം. അതിനുശേഷമാണ് ഗുരുവിന് അല്ലെങ്കില്‍ ആചാര്യന് വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കുക. സ്ത്രീവിദ്യാഭ്യാസത്തിന് ഗുരുദേവന്‍ വലിയപ്രാധാന്യം കല്പിച്ചത് ഇതിനാലാണ്. ഒരു പുതിയ ജീവന് ജന്മംകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ മനുഷ്യര്‍ അറിഞ്ഞിരിക്കേണ്ടത് ജീവന്റെയും ജീവിതത്തിന്റെയും മൂല്യങ്ങളാണെന്ന് ശ്രീനാരായണധര്‍മ്മത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.
    "തയാ ദയിതയാ ധര്‍മ്മമാചരേന്നിയതേന്ദ്രിയ:
    ധര്‍മ്മായ ജീവനം നൂനം പ്രജായൈ ച ഗൃഹവ്രതം"
 ഭാര്യാസഹിതനായ ഗൃഹസ്ഥാശ്രമി സല്‍പുത്രനും ധര്‍മ്മത്തിനുംവേണ്ടി പ്രിയതമയോടുകൂടി ധര്‍മ്മം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കണം എന്നര്‍ത്ഥം. പിതാവാകുക , അമ്മയാകുക എന്നിവ മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനങ്ങളാണ്.  സമൂഹത്തിനും മനുഷ്യരാശിക്കും ഗുണങ്ങള്‍ ചെയ്യുന്ന പുത്രനെയോ പുത്രിയേയോ കിട്ടാന്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.  ഒരു ആചാര്യന്‍ പത്ത് അദ്ധ്യാപകരേക്കാള്‍ പൂജ്യനാണെന്ന് പറയും. ഇങ്ങനെയുളള നൂറ് ആചാര്യന്മാര്‍ക്കും മേലേയാണ് പിതാവിന്റെ സ്ഥാനം. ഗുരുസ്ഥാനത്തും പൂജനീയതയിലും ആയിരം പിതാക്കന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് മാതാവിന്റേത്. കുഞ്ഞിനെ താലോലിച്ചും പാലൂട്ടിയും വളര്‍ത്തുമ്പോള്‍ നല്ല സംസ്കാരംകൂടി നല്‍കാന്‍ കഴിയുംവിധം വിദ്യാഭ്യാസവും മൂല്യബോധങ്ങളും മാതാവിന് ഉണ്ടാകണം. കഥകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ നല്‍കി വളര്‍ത്തണം. ശരിയായി വിദ്യാഭ്യാസം ചെയ്യിക്കണം. ജീവിതസാഹചര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ക്കേ ലോകത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് ഗുരുവിന്റെ ഇത്തരം ചിന്തകളുടെ സാമൂഹ്യവശം. ഇത് സന്യാസിമാര്‍ക്ക് പറഞ്ഞിട്ടുളളതാണെന്നും സാധാരണമനുഷ്യന് ക്ഷോഭിക്കാനും പ്രതികരിക്കാനും അക്രമംകാട്ടാനും ലൈസന്‍സ് ഉണ്ട് എന്നുമാണ് പൊതുവേ സമൂഹം പുലര്‍ത്തുന്ന കാഴ്ചപ്പാട്. തീവ്രവാദത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുടെയും വേര് ആഴ്ന്നിരിക്കുന്നത് ഈ ചിന്തയിലാണ്.
    ഈ ലോകത്ത് ജനിച്ചത് എന്തിനാണെന്ന്  ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരും സ്വയം ചോദിക്കുന്നതാണ്. താനാരാണെന്ന് തിരിച്ചറിയാനുളള അന്വേഷണം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും നടത്തുന്നുണ്ട്.  ചിലര്‍ക്ക് ലോകത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു. ചിലര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ കാലം പോകുന്നു. മറ്റുചിലര്‍  സ്വന്തംകാര്യം കഴിഞ്ഞ് ലോകകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയംകിട്ടാതെ ജീവിക്കുന്നു. എല്ലാവരും വ്യക്തമായ ലക്ഷ്യങ്ങളോടെയാണോ ഭൂമിയില്‍ എത്തുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടി ഗുരുവചനങ്ങളെ ആശ്രയിച്ചാല്‍ "അതേ" എന്നാണ് മറുപടി. ഒരു ജീവനും വ്യര്‍ത്ഥമല്ല. ഓരോന്നും വിലപ്പെട്ടതാണ്. അതിനാല്‍ ഈ ലോകത്ത് ഒരു ജീവിയും നിസ്സാരനല്ല. അത് തിരിച്ചറിയുകയാണ് ആദ്യപടി.  ബ്രഹ്മാംശത്തിന്റെ പ്രതിബിംബമാണ് ജീവന്‍ എന്ന് ഗുരു പറയുന്നു. ബ്രഹ്മശക്തി സ്പന്ദിച്ച് ഉയരുന്നതാണ് സൃഷ്ടി. ഗുരുവിന്റെ  ഈ കാഴ്ചപ്പാട് ആത്മോപദേശശതകത്തിലും ദര്‍ശനമാലയിലുമെല്ലാം കാണാം. ജീവന്റെ വിലയെന്തെന്ന് ഗുരുദേവന്‍ നമ്മെപഠിപ്പിക്കുന്നു. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുളള നിതാന്തമായ പ്രാര്‍ത്ഥനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഓരോ കാലടിവയ്ക്കുമ്പോഴും അതിനടിയില്‍ അമരുന്ന മണ്ണിനോടുപോലും ക്ഷമചോദിക്കുന്ന പൈതൃകമാണ്  ഗുരുവെന്ന നിത്യസത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്.
      മുന്നില്‍ വരുന്ന സാഹചര്യങ്ങളാണ് മനുഷ്യന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. കുറ്റവാളികളെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ പറയും സാഹചര്യമാണ് അയാളെ കുറ്റവാളിയാക്കിയതെന്ന്. എന്തെങ്കിലും അനിഷ്ഠമായി സംഭവിച്ചാല്‍ നമ്മള്‍ പറയും എല്ലാം വിധിയാണെന്ന്. പിതാവിനെ പുത്രന്‍  വധിച്ചു എന്നറിഞ്ഞാല്‍ അത് കലികാലം എന്നായിരിക്കും നമ്മുടെ പ്രതികരണം. നമ്മുടെ നിരീക്ഷണത്തില്‍ സാഹചര്യങ്ങളും വിധിയും കലികാലവുമാണ് കുറ്റക്കാര്‍.  എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമാണ് ഗുരുവിന്റെ കാഴ്ചപ്പാട്. സ്വന്തം ലോകം സൃഷ്ടിക്കാനും പരിവര്‍ത്തനം ചെയ്യാനും മനുഷ്യനുകഴിയുമെന്ന് ഗുരുദേവന്‍ ഉറച്ച് വിശ്വസിക്കുന്നു. മുന്നില്‍ വരുന്ന സാഹചര്യങ്ങളോട് നമ്മള്‍ നടത്തുന്ന പ്രതികരണമാണ് കാര്യങ്ങളുടെ വഴിതിരിച്ചുവിടുന്നത്. സാഹചര്യങ്ങളേയും അതിനോടുളള നമ്മുടെ സ്വാഭാവിക പ്രതികരണത്തിന്റെയും ഉറവിടത്തെ ഉളളില്‍തന്നെ കാണാന്‍ കഴിഞ്ഞാല്‍ മനുഷ്യന് അവന്റെ വിധിയെ നേരിടാന്‍ കഴിയും. അതിന് ആത്മബോധം ഉണരണം. പ്രപഞ്ചത്തിന്റെ സൃഷ്ടി- സ്ഥിതി- ലയങ്ങള്‍ പരംപൊരുളില്‍ നിന്നുണ്ടാകുന്നു എന്ന ബോധമാണ് ആത്മബോധം.  പ്രപഞ്ചത്തെപ്പറ്റിയുളള ഗുരുവിന്റെ വീക്ഷണങ്ങള്‍ സത്യപ്രകാശം ചൊരിയുന്ന അറിവാണ്. അതിലൂടെ കടന്നുപോകുന്നവര്‍ക്ക് ലോകത്തിന്റെ ഘടനയും സൃഷ്ടി രഹസ്യവും വെളിപ്പെടും. ലോകത്തെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ പിന്നെ ലോകവ്യവസ്ഥയില്‍ ഉളവാകുന്ന സാഹചര്യങ്ങളും അവയുടെ പ്രതികരണങ്ങളും എവിടെ നിന്ന് ഉണ്ടാകുന്നു എന്ന് തിരിച്ചറിയാന്‍ കഴിയും. അത് പ്രശ്നങ്ങളെ സൃഷ്ടിപരമായി നേരിടാനുളള മാര്‍ഗം  തെളിക്കുന്നു. അതീവ കലുഷിതമായ ഒരു കാലഘട്ടത്തെ വളരെ തന്മയത്വത്തോടെ നേരിട്ടുകൊണ്ട് ഗുരു തന്നെ ഈ ദര്‍ശനം വാസ്തവമാണെന്ന് തെളിയിച്ചുകാണിച്ചു. 
    ആധുനിക സമൂഹത്തില്‍ മനുഷ്യന് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ സമാധാനം സ്വന്തം ഉളളില്‍ കണ്ടെത്താനാവുന്നില്ല.  സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആരോഗ്യപരമായി പ്രതികരിക്കാനും സാധിക്കാത്തതാണ് യുവതലമുറനേരിടുന്ന പ്രശ്നം. ഉളളില്‍ എല്ലാവരും അരക്ഷിരതരാണ്. ചെറിയ ശകാരങ്ങളോ ചെറിയ തോല്‍വികളോ പോലും താങ്ങാന്‍ വയ്യാതെ ജീവന്‍ ഉപേക്ഷിക്കുന്നത് ഈ അരക്ഷിതബോധംമൂലമാണ്. ശാശ്വതമല്ലാത്തവയെ ആശ്രയമായിക്കരുതുന്നതാണ് ഈ അരക്ഷിതബോധത്തിന്റെ കാരണം. അച്ഛനോടോ അമ്മയോടോ ഗുരുക്കന്മാരോടോ മമതാബന്ധം പുലര്‍ത്തുന്നില്ല എന്ന പരാതിയും പുതിയ തലമുറയെക്കുറിച്ചുണ്ട്. ഈ കുഴപ്പങ്ങളുടെ വേരുകള്‍ തേടിയാല്‍ അത്  അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ ജീവിതരീതിയിലും മൂല്യബോധക്കുറവിലും തട്ടിനില്‍ക്കുന്നത് കാണാം. ഇത്തരം സമൂഹജീര്‍ണ്ണതയ്ക്ക് ഏറ്റവും നല്ല മരുന്ന് ഗുരുദര്‍ശനമാണ്.  എന്നാല്‍, ഗുരുവിനെ അറിയുക, പഠിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി കാണുന്നവരാണ് ഇന്ന് അധികവും. ഏത് മതത്തില്‍ വിശ്വസിച്ചാലും  മനുഷ്യത്വമുളളവനായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനത്തോളം നിത്യചൈതന്യമുളള മറ്റൊരുവിഷയവും നമ്മുടെ ലോകത്ത്  ഇനിയും ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയണം. ഗുരുദേവനെന്നാല്‍ വഴിയരുകില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന മഞ്ഞപുതച്ച വെറും പ്രതിമയല്ലെന്ന് കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തണം. അതിനേക്കാള്‍ നല്ലതൊന്നും അവര്‍ക്കായി ചെയ്തുകൊടുക്കാനില്ല. മക്കളെ എന്‍ജിനീയറും ഡോക്ടറും  ഐ.ടി വിദഗ്ധനുമൊക്ക ആക്കാന്‍ ശ്രമം തുടങ്ങുന്നതിനുമുമ്പ് സഹജീവികളോട് ഭേദചിന്തപുലര്‍ത്താത്ത നല്ല മനുഷ്യനായി വളരാനുളള സാഹചര്യമാണ് ഒരുക്കേണ്ടത്. മനുഷ്യത്വം ഇല്ലാത്ത ഒരു ഡോക്ടറും എന്‍ജിനീയറും സമൂഹത്തിനുമാത്രമല്ല പെറ്റുവളര്‍ത്തുന്നവര്‍ക്കും ബാധ്യതയാകും. ഒരു വ്യക്തി എങ്ങനെ വളര്‍ന്നാല്‍ പൂര്‍ണ്ണമനുഷ്യനാകാം എന്ന് ഗുരുദേവശിഷ്യപരമ്പരയില്‍ പ്രമുഖനായ ഗുരു നിത്യചൈതന്യയതി പറയുന്നു: "സമ്യക്കായ ദര്‍ശനങ്ങള്‍ അവന്റെ വഴിതെളിക്കുന്ന വിളക്കുകളാണ്. ശരിയായ അഭിലാഷങ്ങള്‍  അയാളുടെ വഴികാട്ടിയായിരിക്കണം. ശരിയായവചനം തെരുവില്‍ അവന്റെ വാസസ്ഥലമാകും. അവന്‍ നടക്കുന്നത് നേര്‍വഴി ആയിരിക്കും; കാരണം അതായിരിക്കുന്നു അവന്റെ ചര്യ. നേര്‍വഴിക്കു ഉപജീവനം തേടുന്നതിലൂടെയായിരിക്കും അവന് വിശ്രാന്തി ലഭിക്കുക, ശരിയായ പ്രയത്നങ്ങളായിരിക്കും അവന്റെ ചവിട്ടുപടികള്‍, ശരിയായ ചിന്ത അവന്റെ ജീവശ്വാസം. ശരിയായ ധ്യാനം അവനു ശാന്തി നല്‍കും, അത് അവന്റെ പാദമുദ്രകളെ പിന്‍പറ്റും.

2 comments:

  1. ശരിയായ ചിന്ത അവന്റെ ജീവശ്വാസം. ശരിയായ ധ്യാനം അവനു ശാന്തി നല്‍കും, അത് അവന്റെ പാദമുദ്രകളെ പിന്‍പറ്റും.

    good

    ReplyDelete
  2. വളരെ ഹൃദയസ്പര്‍ശിയായ വിവരണം . ലോക ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് ..ഒരു നാള്‍ അവ ജനങ്ങളില്‍ എത്തുക തന്നെ ചെയ്യും ...സദ്‌ ബുദ്ധിയും സത്യവും നില നിക്കുക തന്നെ ചെയ്യണമല്ലോ .. ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍ ..തുടര്‍ന്നും എഴുതുമല്ലോ ..

    അങ്ങേക്ക് എല്ലാ വിധ ഭാവുകങ്ങളും ...!

    ReplyDelete