Sunday 26 February 2012

നെയ്യാറില്‍ നിന്ന് ഗുരുസവിധത്തിലേക്ക്

കുട്ടികള്‍ സ്കൂള്‍വിട്ട് കലപിലകൂട്ടി വരുന്നതുപോലെയാണ് അരുവിപ്പുറത്തെ നെയ്യാര്‍ ഒഴുകുന്നത്. വാരകള്‍ക്കപ്പുറത്തുനിന്നേ കേള്‍ക്കാം ആ കളകളാരവം. ആറ്റിന്‍കരയില്‍ പണ്ട് ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുഹാമുഖത്ത് എത്തുമ്പോള്‍ ഇരുള്‍ പരന്നുതുടങ്ങിയിരുന്നു. പാറക്കെട്ടുകളില്‍ നുരയുന്ന വെള്ളത്തിന്റെ ശ്വേതകണങ്ങള്‍ ആ ത്രിസന്ധ്യയ്ക്ക് പ്രത്യാശയുടെ തിളക്കം നല്‍കി.

കേരളത്തിന്റെ ചരിത്രഗതി മാറ്റിയത് ഈ നെയ്യാറാണെന്ന് ഓര്‍ത്തപ്പോള്‍ ദേഹമാകെ ഒരു കുളിരുവന്നുമൂടി. അപ്പോള്‍ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് ഒരു കുഞ്ഞിനെയെന്നപോലെ തലോടി തിരിച്ചൊഴുക്കിവിടാനാണ് തോന്നിയത്. മറുപടിയെന്നപോലെ കാല്‍പ്പാദങ്ങളെ തഴുകിക്കൊണ്ട് നെയ്യാര്‍ പറയുന്നു; "ജീവന്റെ ആദ്യസ്പന്ദനമുണര്‍ന്നത് ജലത്തിലാണ്. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മാതാവാണ്. മനുഷ്യര്‍ക്ക് സംസ്കൃതിയുടെ നവപാഠങ്ങള്‍ നല്‍കിയതും ഞങ്ങള്‍ നദീതടങ്ങളായിരുന്നു. അതിനാല്‍ ഗുരുസ്ഥാനീയരുമാണ്." ശരിയാണത്. ജലത്തിന് മനുഷ്യനെ ആന്തരികമായും ബാഹ്യമായും പവിത്രമാക്കാന്‍ കഴിയുമെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്.

"ആപോ ഭവന്തു പീതയേ" എന്ന് വേദസാക്ഷ്യം. തന്റെ എല്ലാ സൃഷ്ടികളോടും സ്നേഹസമത്വമാണ് അമ്മയുടെ ജീവിതവ്രതം. എവിടെ സമത്വബോധം നഷ്ടപ്പെടുന്നുവോ ആ താണനിലത്തേക്ക് അവള്‍ ഒഴുകിയെത്തുന്നു. കാലനിയോഗം പേറിയെത്തുന്ന സ്ഥിതിസമത്വത്തിന്റെ കാവലാള്‍ക്ക് അവള്‍ ലക്ഷ്യബോധം പകര്‍ന്നു നല്‍കുന്നു.

ബീഹാറിലെ ഗയയിലൂടെ ഒഴുകുന്ന ഫല്‍ഗു നദിക്കരയില്‍ പണ്ടൊരു യുവയോഗി മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക് കാരണം തേടിയെത്തി. മൂന്നുരാവും മൂന്നുപകലും ഫല്‍ഗുവിന്റെ കരയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരുന്നപ്പോള്‍ ഗൌതമന്‍ ജ്ഞാനപ്രകാശത്താല്‍ ബുദ്ധനായി. സാധനയുടെ സ്നേഹമന്ത്രണം നല്‍കി അവള്‍ സ്വപുത്രനെ മനുഷ്യമനസ്സുകളെ പവിത്രീകരിക്കാനായി നിയോഗിച്ചു.

അമേരിക്കയെ എന്നും ഫലപുഷ്ടിയോടെ നിലനിറുത്തുന്ന മിസിസ്സിപ്പി നദിയും ചരിത്രപരമായ വലിയൊരു ദൌത്യം നിറവേറ്റിയിട്ടുണ്ട്. മനുഷ്യവര്‍ഗത്തിന്റെ മോചകനാകാന്‍ ഫല്‍ഗു നദി ബുദ്ധനെ ചെങ്കോല്‍ വെടിയിച്ചുവെങ്കില്‍ മിസിസ്സിപ്പി നദി തന്റെയൊരു പുത്രനെ കറുത്തവര്‍ഗക്കാരന്റെ മോചനത്തിനായി ചെങ്കോല്‍ അണിയിക്കുകയായിരുന്നു. വള്ളത്തില്‍ പച്ചക്കറികള്‍വിറ്റ് ഉപജീവനംകഴിച്ചിരുന്ന എബ്രഹാം ലിങ്കന്‍ എന്ന യുവാവ് കറുത്തവര്‍ഗക്കാരന്റെ വിമോചനപോരാളിയായി സ്വയം അവരോധിതനായത് ഇതുപോലൊരു സന്ധ്യാനേരത്താണ്. ആടുമാടുകളെ വില്‍ക്കാന്‍ കൂട്ടത്തോടെ തെളിക്കുന്നതുപോലെ നീഗ്രോകളെ ചങ്ങലയ്ക്കിട്ട് മിസിസ്സിപ്പിയുടെ കരയിലേക്ക് തെളിച്ചുകൊണ്ടുവരുന്ന ആ കാഴ്ചയില്‍നിന്നാണ് എബ്രഹാം ലിങ്കന്റെ മനസ്സില്‍ പോരാട്ടത്തിന്റെ കനല്‍വന്നുവീണത്. 35 ലക്ഷത്തോളം വരുന്ന കറുത്തവര്‍ഗക്കാരെയും അവരുടെ തലമുറകളെയും മനുഷ്യത്വത്തിലേക്കുയര്‍ത്തിക്കൊണ്ട് ലിങ്കന്‍ വിമോചനവിളംബരം നടത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം അരുവിപ്പുറത്തെ കൊടിതൂക്കിമലയില്‍ സര്‍വജീവജാലങ്ങളുടെയും സ്നേഹഭാജനമായെത്തിയ നാണു എന്ന യുവയോഗിക്ക് ഒരു ശിവരാത്രിനാളില്‍ നെയ്യാര്‍ അവളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു ഉരുളന്‍ കല്ല് നല്‍കി. ആദിയും അന്തവുമില്ലാത്ത പരംപൊരുളിന്റെ പ്രതീകമായി നാണുയോഗി ആ ഉരുളന്‍ കല്ലിനെ നദിക്കരയില്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യമലയുടെ മുകളില്‍ കാര്‍ക്കശ്യത്തിന്റെ കൂര്‍ത്തപ്രതലങ്ങളുമായി നിന്ന പാറക്കല്ലിനെ സ്നേഹമസൃണതകൊണ്ട് നെയ്യാര്‍ പരുവപ്പെടുത്തിയപ്പോള്‍ അത് സര്‍വമംഗളകാരിയായ ശിവലിംഗമായി മാറി.

സ്നേഹവും സഹനവുമാണ് മനുഷ്യനെ സമത്വബോധത്തിലേക്ക് നയിക്കാന്‍ നല്ലമാര്‍ഗമെന്ന് ശ്രീനാരായണഗുരുദേവന് ഇതിലൂടെ കര്‍മ്മമാര്‍ഗം ഉപദേശിക്കുകയായിരുന്നു നെയ്യാര്‍. ജലാംബയുടെ വാക്ക് ആത്മാവിലുള്‍ക്കൊണ്ട് ഗുരുദേവന്‍ എഴുതി, "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്." ജ്ഞാനംകൊണ്ട് പരിപാകംവന്ന സ്വപുത്രന്റെ ഈ വിശ്വസാഹോദര്യപ്രഖ്യാപനം കേട്ടനാള്‍മുതല്‍ക്കാവണം നെയ്യാര്‍ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇങ്ങനെ കളകളനാദം പൊഴിച്ച് ഒഴുകാന്‍ തുടങ്ങിയത്.

ചരിത്രാതീതകാലംമുതല്‍ക്ക് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം മനുഷ്യര്‍ക്കിടയില്‍ ഈശ്വരാംശവുമായി മഹത്തുക്കള്‍ പലരും പിറവിയെടുത്ത് നിയോഗം നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ മാനവ ധര്‍മ്മസംസ്ഥാപനം ശ്രീനാരായണഗുരുവിലെത്തുമ്പോഴാണ് പരിപൂര്‍ണമാകുന്നതെന്നുകാണാം. ഭക്തിയിലോ തത്ത്വചിന്തയിലോ കര്‍മ്മയോഗത്തിലോ ഏതെങ്കിലുമൊന്നില്‍മാത്രം ഉറച്ചുനിന്നുകൊണ്ട് സ്വധര്‍മ്മം നിറവേറ്റിയ തന്റെ മുന്‍തലമുറയിലെ മഹാത്മാക്കളില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഭക്തിയില്‍ തുടങ്ങി വേദാന്തിയായി ജ്ഞാനത്തിലേക്ക് യാത്രചെയ്ത് അവിടെനിന്നുകൊണ്ട് കര്‍മ്മയോഗത്തെ ധരിക്കുകയായിരുന്നു ഗുരുദേവന്‍. കര്‍മ്മയോഗമാണ് ഗുരുവിനെ ലോകത്തോട് കൂടുതല്‍ അടുപ്പിച്ചത്. ഭക്തിമാര്‍ഗവും ജ്ഞാനമാര്‍ഗവും ഒരു യോഗിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ യോഗിയെ ലോകധര്‍മ്മത്തോട് ചേര്‍ത്തുനിറുത്തുന്ന കര്‍മ്മയോഗമായിരുന്നു ഗുരുവിന്റെ മാര്‍ഗം. അതിന് ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും ഉറച്ച വേരോട്ടമുണ്ടായിരുന്നു. ഈ വിശ്വമഹാവ്യക്തിത്വത്തില്‍നിന്ന് കര്‍മ്മം മാത്രം അളന്നെടുക്കുന്നവര്‍ക്ക് ഗുരു വെറും സാമൂഹ്യപരിഷ്കര്‍ത്താവാണ്. ഭക്തിമാത്രം അളക്കുന്നവര്‍ക്ക് ഗുരു സ്വയം ഉപാസകനും ദേവതയുമാണ്. ജ്ഞാനം തേടുന്നവര്‍ക്ക് ഗുരു വെളിച്ചമേന്തുന്ന വഴികാട്ടിയാണ്. പരമമായ മോക്ഷം തേടുന്നവര്‍ക്ക് മുന്നില്‍ ഗുരു സ്വയം അറിവായും നിറയുന്നു.

ഗുരുദേവന്റെ സത്യസ്വരൂപത്തിലേക്ക് വെളിച്ചംപകര്‍ന്നിട്ട് നെയ്യാര്‍ ചോദിക്കുന്നു; "നേരാംവഴികാട്ടിത്തന്ന എന്റെ സത്പുത്രന്റെ വാക്കുകള്‍ നിങ്ങള്‍ പിന്തുടരുന്നുവോ?" ... ഇല്ല. ഞങ്ങള്‍ ആ വിശ്വദര്‍ശനത്തില്‍നിന്ന് സ്വന്തം വാസനകള്‍ക്ക് ഇണങ്ങുമെന്ന് തോന്നുന്നത് മാത്രം അടര്‍ത്തിയെടുത്ത് ആണിയില്‍ തൂക്കിയിടുകയാണെന്നു പറയുമ്പോള്‍ മനസ്സ് കുറ്റബോധത്താല്‍ നീറുന്നുണ്ടായിരുന്നു. കാല്‍ച്ചുവട്ടിലെ നീരൊഴുക്കിന് തണുപ്പേറുന്നു; നെയ്യാര്‍ കരയുകയാണോ? ഇരുള്‍മൂടിയവഴിയേ വിജനതയറിഞ്ഞ് നടക്കുമ്പോള്‍ ഒട്ടകലെയല്ലാതെ അരുവിപ്പുറം ക്ഷേത്രം ദീപാലങ്കാരങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

1 comment:

  1. ലോകത്തെ മിക്കവാറും സംസ്കാരങ്ങള്‍ രൂപം കൊണ്ടത് നദീതടങ്ങളിലാണെന്ന് പണ്ട് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു.

    ReplyDelete