Monday 23 January 2012

മാഷേ.. ഈ വേര്‍പാട് എങ്ങനെ സഹിക്കും?



വലിയരോഗത്തിന്റെ പിടിയിലമര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേദിവസമാണ് അഴീക്കോട് മാഷിന്റെ സ്വരം അവസാനമായി എന്റെ ഫോണ്‍റിസീവറില്‍ കേട്ടത്. കേരളകൌമുദിയുടെ 1952ലെ ഒരു പത്രം മറിച്ചുനോക്കവേ കണ്ട ഒരു വാര്‍ത്തയാണ് പെട്ടെന്ന് മാഷിനെ വിളിക്കാന്‍ തോന്നിച്ചത്. ഗുരുവായൂര്‍ ഹിന്ദുമതകണ്‍വെന്‍ഷനില്‍ ഡോ. സുകുമാര്‍ അഴീക്കോട് മൈസൂര്‍ രാജാവിന്റെ സന്ദേശം വായിച്ചു എന്നായിരുന്നു ആ വാര്‍ത്ത. ഫോണിന്റെ മറുതലപ്പത്ത് മാഷിന്റെ പതിഞ്ഞ സ്വരത്തിലുളള "ഹലോ" ശബ്ദംകേട്ടപ്പോള്‍ ഞാന്‍ ആവേശത്തോടെ ഈ പഴയ ന്യൂസ് വായിച്ചു കേള്‍പ്പിച്ചു. " അന്ന് മുതല്‍ക്ക് പിന്നീട് 18 വര്‍ഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ഹിന്ദുമതകണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ഏക അവര്‍ണ്ണന്‍ ഞാനായിരുന്നു" എന്നാണ് മാഷ് അതിനോട് പ്രതികരിച്ചത്. ശബ്ദം വളരെ ദുര്‍ബലമായിരുന്നു. എന്നാല്‍ അതിനുളളിലെ ആര്‍ജവത്തിന്റെ ഹോമഗ്നിക്ക് ചൂട് ഒട്ടും കുറഞ്ഞിരുന്നില്ല. വികലാംഗ അസോസിയേഷന്റെ ഒരു പരിപാടിക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു മാഷ്. "ഒട്ടും സുഖമില്ല എന്നുപറഞ്ഞാലും വിടില്ല നമ്മുടെ ആള്‍ക്കാര്‍" എന്ന് സ്വകാര്യമായി പരിതപിച്ചു മാഷ്. "യാത്രകുറയ്ക്ക് മാഷേ കുറച്ച് റസ്റ്റെടുക്ക്" എന്നു പറഞ്ഞു. ഒരു ചിരിയായിരുന്നു മറുപടി. ആര്‍ദ്രതയില്ലാത്ത ചെറുചൂടുളള കാറ്റുപോലെ അതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
    രണ്ടാം ദിവസം തൃശൂര്‍ യൂണിറ്റില്‍ നിന്നുവന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ അഴീക്കോട് മാഷിനെ അര്‍ബുദബാധിതനായി തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന ഒരു വാര്‍ത്ത കണ്ടു.  അവശനായി കിടക്കുന്ന മാഷിനെ കണ്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. ഏതു മലയാളിയെയും പോലെ എന്റെ ഉളളിലും പതിഞ്ഞുപോയ ആ ജ്ഞാന ഹിമവാന്റെ രൂപം അത്രപെട്ടെന്നൊന്നും ഒരു രോഗാണുവിനും തട്ടിമറിച്ചിടാനാവില്ല. ഇന്ന് ആ മുഖതേജസൊക്കെ മായിച്ചുകൊണ്ട് കാന്‍സറിന്റെ ഭ്രാന്ത് ഒരിക്കല്‍കൂടി വെളിപ്പെട്ടു. ഒരു പാട് കശ്മലന്മാര്‍ കരിവാരിത്തേക്കാന്‍ ഒരെമ്പെട്ടപ്പോഴെല്ലാം അവരെ അറിവുകൊണ്ട് അടിയറവുപറയിച്ച് ന്യായത്തിന്റെ കൊടി ഉയര്‍ത്തിക്കെട്ടിയ മാഷിനെ ഒടുവില്‍ കരിക്കട്ടപോലെ കറപ്പിച്ച് നമുക്കുവച്ചുനീട്ടുകയാണ് ഈ മഹാരോഗം. എനിക്ക് വെറുപ്പാണ് ഈ രോഗത്തെ. അവസാനനാളുകളില്‍ എന്റെ അച്ഛനെയും എല്ലിന്‍കൂടാക്കി ക്രൂരമായി നോവിച്ചതും ഇതേ കാന്‍സര്‍ തന്നെയായിരുന്നല്ലോ!    
       അഴീക്കോട് മാഷിനെക്കുറിച്ചോര്‍ത്ത് ഇങ്ങനെ  ഉളളില്‍ ഓര്‍ത്തു വിതുമ്പാന്‍ അനുഭവങ്ങളുളള കേരളത്തിലെ ഒരുപാടു പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എങ്കിലും മാഷിനെ വിളിക്കുമ്പോള്‍, തൃശൂരിലെ വീട്ടില്‍ കാണാന്‍ പോകുമ്പോള്‍, ഒന്നിച്ചുയാത്രചെയ്യാന്‍ ഭാഗ്യം കിട്ടിയപ്പോള്‍ എല്ലാം മാഷിന്റെ ഏറ്റവും അടുത്തയാള്‍ ഞാനാണ് എന്ന തോന്നല്‍ ആ സാന്നിദ്ധ്യം സമ്മാനിച്ചിരുന്നു. ഇത് അദ്ദേഹത്തോട് ഒരുവട്ടമെങ്കിലും അടുത്ത ആര്‍ക്കും ഉണ്ടാകാവുന്നതാണ്. എങ്കിലും വാക്കിന്റെ ആ മഹാമൂര്‍ത്തിയുടെ സൌഹൃദംകിട്ടിയ നിമിഷങ്ങള്‍ എന്റെ സ്വകാര്യ അഹങ്കാരത്തിന്റേതായിരുന്നു. ഹൈസ്കൂള്‍ ക്ളാസില്‍ പ്രഭാഷണകലയെക്കുറിച്ചുളള ആ അദ്ധ്യായം പഠിച്ചപ്പോള്‍ തോന്നിയ ആരാധനയാണ്. എന്നെങ്കിലും കാണാന്‍ കഴിയുമോ എന്ന  ആശങ്ക തീര്‍ത്ത് മാഷ് വൈക്കത്ത് ഒന്നുരണ്ടുതവണ പ്രസംഗിക്കാനെത്തി. ചരിത്രവും രാഷ്ട്രീയവും കാലവും സ്വയം പരിഹാസവും വേദവും സംഗീതവും വഴിഞ്ഞൊഴുകുന്ന ആ വാഗ്ധോരണികേട്ട് അപ്പോഴൊക്കെ അന്തംവിട്ടുനിന്നു. പത്രപ്രവര്‍ത്തകനായപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടായിതോന്നിയത് മാഷിന്റെ പ്രസംഗം റിപ്പോര്‍ട്ട്ചെയ്യാനുളള അസൈന്‍മെന്റായിരുന്നു. എഴുതിയെടുക്കാന്‍ ഒരു മനുഷ്യകരത്തിനും കഴിയാത്ത അത്ര ഒഴുക്കാണ് ആ വാക്ഗംഗയ്ക്ക്. തൃശൂരില്‍ പത്രപ്രവര്‍ത്തകനായി എത്തിയപ്പോള്‍ ഞാന്‍ ആ ആഗ്രഹം സാധിച്ചു. വിയ്യരിലെ വീട്ടിലെത്തി മാഷിന്റെ അടുത്ത് ഇരുന്നു. കുറേ നേരം ആ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി കേഴ്വിക്കാരനായി. "നല്ല പത്രക്കാരന്‍ നല്ല ചോദ്യക്കാരനാവണം. ഇങ്ങനെ മിഴിച്ച് നോക്കി ഇരിക്കുന്നയാളാവരുത്" എന്ന് മാഷ് പറഞ്ഞു. പിന്നെ കലാകൌമുദിക്കും കേരളകൌമുദിക്കുംവേണ്ടി മാഷിനെ കാണാനും ഇന്റര്‍വ്യൂ ചെയ്യാനും പല അവസരങ്ങളില്‍ പ്രതികരണങ്ങള്‍ എടുക്കാനും നിയോഗിക്കപ്പെട്ടു. ഓരോ അവസരവും സന്തോഷത്തോടെയാണ് വിയ്യരില്‍ എത്തിയത്. മാഷ് പുത്തൂര്‍ പുഴയുടെ തീരത്തേക്ക് താമസം മാറ്റുന്നു എന്ന വാര്‍ത്ത ആദ്യം ഈ ലോകത്തെ അറിയിക്കാനുളള ഭാഗ്യം എനിക്കായിരുന്നു. കേരളകൌമുദിയില്‍ ആ വാര്‍ത്ത വന്ന ശേഷം പത്രങ്ങളും ചാനലുകളും മാഷിന്റെ വീട്ടിലേക്ക് ഓടി. അങ്ങനെ വീടുമാറ്റം മാസങ്ങള്‍ നീണ്ടുനിന്ന ആഘോഷമായി. തൃശൂര്‍ കൈനൂരില്‍ ഒരു നാടിനെ മലിനപ്പെടുത്തിയ പന്നിവര്‍ളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പോരാടിയപ്പോള്‍ മാഷ് ഒപ്പം നിന്നു. ഒരു വട്ടം നിരാഹാരത്തിനുവരെ ഒരുങ്ങി. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് മാഷിനെ പിന്‍തിരിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ കൂടെ നിറുത്തുന്ന ബലമുളള ശബ്ദം  എന്നും മാഷിന്റേതായിരുന്നു
    കേരളകൌമുദിയുടെ സ്റ്റാര്‍ റിപ്പോര്‍ട്ടറായി മാഷിനെ നിയമസഭയില്‍ കൊണ്ടുവരാനുളള ദൌത്യത്തിന് തിരുവനന്തപുരത്തുനിന്ന് എന്നെ അയച്ചാല്‍ മതി എന്ന് മാഷ് അന്ന് ഞങ്ങളുടെ എക്സിക്യൂട്ടിവ് എഡിറ്ററോടു പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സംസ്ഥാന അവാര്‍ഡ് കിട്ടിയതുപോലെയായിരുന്നു എന്റെ ആഹ്ളാദം. മാഷിനോടൊത്ത് രണ്ടുതവണ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി ഈ ദൌത്യവുമായി. ആദ്യവട്ടം നിയമസഭാപ്രവേശനം സാധിച്ചില്ല. രണ്ടാംവട്ടം ആണ് വിജയിച്ചത്. അന്ന് തൃശൂരില്‍നിന്നുളള ആ നീണ്ടയാത്രയില്‍ മാഷ് സ്വകാര്യജീവിതത്തെക്കുറിച്ചും സംസാരിച്ചു. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന പ്രണയകഥയുടെ പൊളളത്തരങ്ങളെക്കുറിച്ച് പറഞ്ഞു. അതിനുപിന്നില്‍ ഒരു സുഹൃത്തിന്റെ ചതി ഉണ്ടായിരുന്നതിനെക്കുറിച്ച് പറഞ്ഞു. കല്യാണം കഴിക്കാത്തതില്‍ മാഷിന് വിഷമമുണ്ടോ എന്നു ചോദിച്ചു ഞാന്‍. "ഞാന്‍ ഇതേവരെ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടില്ല" എന്നായിരുന്നു മാഷിന്റെ മറുപടി. അത് ശരിയായിരുന്നു. മരണക്കിടക്കയില്‍ പ്രാണന്‍പറിക്കുന്ന വേദനയില്‍പോലും മാഷിനുചുറ്റിനും ആള്‍ക്കൂട്ടമുണ്ടായിരുന്നു. മോഹന്‍ലാലിനെപ്പോലെ തേഡ്റേറ്റ് ആരാധകര്‍ ആരാധിച്ച് നശിപ്പിക്കുന്ന ഒരു നല്ല നടനോട് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ സത്യം വിളിച്ചുപറഞ്ഞു മാഷ്. അത് മാഷിനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. ആ വിവാദത്തിനിടെ ഒരിക്കല്‍ തിരുവനന്തപുരം ചൈത്രംഹോട്ടലില്‍വച്ചുകണ്ടപ്പോള്‍ ഞാനിത് മാഷിനോട് സൂചിപ്പിച്ചു. "മലയാളികള്‍ മണ്ടന്മാരല്ലെന്നു തെളിയിച്ചു" എന്നായിരുന്നു മാഷിന്റെ പ്രതികരണം.
     അഴീക്കോട് മാഷിന്റെ സഭാപ്രവേശനം കേരളകൌമുദി വലിയ സംഭവമാക്കി. ഒപ്പമുളള  യാത്രയില്‍ ഞാന്‍ ചെയ്ത ഇന്റര്‍വ്യൂ ഫ്ളാഷിലും കൌമുദിയിലും അച്ചടിച്ചു. കേരളനിയമസഭ ഒരു ഹെഡ്മാസ്റ്ററെ എന്നപോലെ മാഷിനെ സ്വീകരിച്ചു. മാഷ് അവര്‍ക്ക് മാര്‍ക്കിട്ടു. ആ യാത്രയില്‍ ഞാന്‍ മാഷിനോട് ചോദിച്ചു. ലെജിസ്ളേറ്ററില്‍ ഇടപെട്ടു ഇനി എന്നാണ് ജുഡീഷറിയില്‍? "അതും ഉടനെ ഉണ്ട് ഹൈക്കോടതി ജഡ്ജിമാരെ ഒൂു യോഗത്തില്‍ ഞാനാണ് പ്രഭാഷകന്‍. ചിലപ്രവണതകള്‍ക്കെതിരെ കണക്കുപറഞ്ഞ് വിമര്‍ശിക്കേണ്ടതുണ്ട്" എന്ന്. അങ്ങനെതന്നെ സംഭവിച്ചു. അത് പക്ഷേ ജഡ്ജിമാര്‍  കോര്‍ട്ടലക്ഷ്യമൊന്നും ആക്കിയില്ല. അവരുടെ മനസാക്ഷിയുടെ മന്ത്രണംപോലെ ആ വിമര്‍ശനം ഉള്‍ക്കൊണ്ടു. അക്ഷരകലയില്‍ ആരുമല്ലാതിരുന്നിട്ടും മാഷിന്റെ വാത്സല്യം ആവോളം കിട്ടിയിട്ടുണ്ട എനിക്ക്. ശ്രീനാരായണഗുരുവിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ മാഷാണ് അതിന് ജീവവായു നല്‍കിയത്. എന്റെ ചെറിയ പുസ്തകത്തിന് സന്തോഷത്തോടെ അവതാരിക എഴുതി. അതിന്റെ പ്രകാശനത്തിന് വരാമെന്നേറ്റു. എന്നാല്‍ പനി ബാധിതനായി ആശുപത്രിയിലായിപ്പോയി. എങ്കിലും അവിടെക്കിടന്ന് ഉദ്ഘാടനപ്രസംഗം ഫോണില്‍ പറഞ്ഞുതന്നു. അതെഴുതിയെടുത്ത്  സദസിനെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
    മാഷ് പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹവ്യവസ്ഥയുടെ പരിസരത്തുനില്‍ക്കാനുളള യോഗ്യതപോലും നമുക്ക് മലയാളികള്‍ക്കില്ല. എന്നിട്ടും നമുക്കായി ധര്‍മ്മസമരത്തിനിറങ്ങിയ പടനായകനായിരുന്നു അദ്ദേഹം. ആ മെലിഞ്ഞുണങ്ങിയ  ആ ദേഹത്തില്‍ ജീവന്റെനാളം ഉണര്‍ന്നിരിക്കുന്നു എന്ന പേടി ഇവിടുത്തെ കാട്ടാളന്മാരെ വിരട്ടുന്ന തിരിച്ചറിവായിരുന്നു.  ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ഒരു കറയുമില്ലാതെ ആഴത്തില്‍ സ്വാശീകരിച്ചിരുന്നു അദ്ദേഹം. അതുപോലൊരു ശ്രീനാരായണീയന്‍ ഇവിടെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. മാഷേ.. ഞങ്ങളൊക്കെ മണ്‍ മറഞ്ഞിട്ടു മതിയായിരുന്നു ഈ വേര്‍പാട്. ഈ സമൂഹത്തെ ഉണര്‍ന്നിരുന്നു വഴികാട്ടാന്‍ അങ്ങുണ്ട് എന്ന സമാധാനത്തോടെ സ്വയംമരിക്കാന്‍  ആഗ്രഹിച്ചിരുന്ന ഓരോ മലയാളിക്കുവേണ്ടിയും ഞാന്‍ ഹൃദയംകൊണ്ട് വിലപിക്കാന്‍ ആഗ്രഹിക്കുന്നു...

7 comments:

  1. AA Maranam nalkiya vedanaye thankalude ee aksharangal irattiyakki
    Hridayam thurannu kattan kazhiyuka nanmaniranja hridayamullavarkku maatram sadhikkunna karyamanu. Thankalkkathinu kazhinju

    Namovakam.............. V.N. Soman, Navi Mumbai

    ReplyDelete
  2. പ്രിയ ശ്രീ സജീവ്‌
    ഇത്രക്കും ഹൃദയസ്പര്‍ശിയായ ഈ കുറിപ്പ് കൂടുതല്‍ ആളുകള്‍ വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുകയാണ് ..കാരണം മനസ്സില്‍ നന്മ ഓളം വെട്ടുമ്പോള്‍ മാത്രമേ അല്പമായെങ്കിലും അത് പേന തുമ്പിലൂടെ ഒഴുകി വരികയുള്ളൂ ..അഴിക്കോടെ മാഷ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു ശ്രീ നാരായനീയന്‍ കൂടി ആയിരുന്നു എന്ന് ലേഖന പരമ്പരകള്‍ എഴുക്കൂട്ടിയ പല പ്രമുഖ പത്രത്താളുകളിലും കാണുകയുണ്ടായില്ല ..തീര്‍ച്ചയായും മറ്റെന്തു പോരായ്മകള്‍ ഉണ്ടെങ്കിലും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് കൂടുതല്‍ മമത കാണിച്ചു എന്നൊക്കെ ആരോപിക്കമെങ്കിലും ശ്രി അഴിക്കോടിനെ വിമര്‍ശനാതീതനക്കി നിര്‍ത്തുന്ന ഒരു കാര്യമുണ്ട് - ഒരു പക്ഷെ ശ്രി നാരായണ ഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്നാ തത്വം സ്വജീവിതത്തില്‍ അദ്ദേഹം പകര്‍ത്തി മാതൃക കാട്ടി എന്നതായിരിക്കും അത് . സുകുമാര്‍ അഴിക്കൊട് ഏതെങ്കിലും മതത്തിന്റെ പക്ഷം പിടിച്ചെന്നോ , അകാരണമായി ഏതെങ്കിലും മതങ്ങളെ അപഹസിചെന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല തന്നെ .

    ഏറെ നന്ദി !

    ReplyDelete
  3. From this article Sajeev ettan has given a vivid picture of Sukumar Azhikode mash. I knew Mash only through the media but infact when his demise occured, it felt to me as some absence is made known that was only because of Sajeev ettan. I am proud to say i had the chance to read the news of 1952 which he has quoted in the beginning of the article as part of the research work which is headed by sajeev etttan. and even though the coversation over the phone was between chettan and azhikode mash, for me it felt i am also part of it. the only reason was everytime sajeev sir (as i call him even though he has given me the permission to call chettan) speaks about azhikode mash there we feel that we are knowing a person whom we have misunderstood and pretended wantedly misundertand a great humanbeing, the day this great soul left us, it was one of cloudiest day in our section, this article was scribbled or better to say composed by ettan with emotion. i could his (may be the only person who myself) face completely which was in a mood someting greatly lost. I watched exhausted and leaving the table afetr he had scribbled this. he kept even from the face which was shown in the channels as he always wanted the rememberences of Azhikode mash in his full form. I thank sajeev ettan for making a feeling in me and making me understood who that man was. everyone who has explored azhikode mash can undoubtedly say that that great soul cant be replaced even by the almighty...

    ReplyDelete
  4. From this article Sajeev ettan has given a vivid picture of Sukumar Azhikode mash. I knew Mash only through the media but infact when his demise occured, it felt to me as some absence is made known and that was only because of Sajeev ettan. I am proud to say i had the chance to read the news of 1952 which he has quoted in the beginning of the article as part of the research work which is headed by sajeev etttan. and even though the coversation over the phone was between chettan and azhikode mash, for me it felt like i am also part of it. the only reason was everytime sajeev sir (as i call him even though he has given me the permission to call chettan) speaks about azhikode mash there we feel that we are knowing a person whom we have misunderstood and pretended to wantedly misundertand, a great humanbeing, the day the great soul left us, it was one of the cloudiest day in our section, this article was scribbled or better to say composed by ettan with emotion. i could his (may be the only person who saw was myself) face completely exhausted and leaving the table after he had scribbled this. he kept even aloof from the face which was shown in the channels as he always wanted the rememberences of Azhikode mash in his full form. I thank sajeev ettan for making a feeling in me and making me understood who that man was. everyone who has explored azhikode mash can undoubtedly say that that great soul cant be replaced even by the almighty...

    ReplyDelete