Sunday, 24 June 2012

രണ്ട് മാധവന്മാരും ഒരു ഹരിദാസിയും


വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്നത്തെ അത്രയും പ്രചാരമില്ലാത്ത കാലമാണത്. പത്രങ്ങള്‍ വായിച്ചറിയാന്‍ സാധ്യതയുളളവര്‍ അത്ര വലിയ സംഖ്യവരില്ല. അതിനാല്‍ തിരുനാള്‍ ദിനത്തില്‍ ആഘോഷപൂര്‍വം ഒത്തുകൂടുന്നവരോട് ഗുരുദേവന്‍ അക്കൊല്ലം പ്രാധാന്യംകൊടുക്കേണ്ട വിഷയം എന്തെന്ന് പറയും. ഗുരുഭക്തരും എസ്. എന്‍. ഡി പിയോഗം പ്രവര്‍ത്തകരും നാടുമുഴുവന്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചും സ്വാമിതൃപ്പാദങ്ങളുടെ മൊഴികള്‍ ഭക്ത്യാദരപൂര്‍വം ജനസമക്ഷം അവതരിപ്പിക്കും. അങ്ങനെയായിരുന്നു പതിവ്. കേരളത്തില്‍ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ജാതിവേര്‍തിരിവില്ലാത്ത ആരാധനാസമ്പ്രദായം കൊണ്ടുവന്നതും ജനങ്ങളില്‍ ശുചിത്വബോധം ഉണര്‍ത്തിയതും ഇത്തരം തിരുനാള്‍ സന്ദേശങ്ങളിലൂടെയായിരുന്നു.

1921 ലെ ശ്രീനാരായണ ജയന്തിദിനത്തില്‍ ഗുരുദേവന്റെ സന്ദേശമൊഴികള്‍ ഇങ്ങനെയായിരുന്നു:
" മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്." സ്വാഭാവികമായും ഇന്നും ഭൂരിഭാഗം പേരും വിമുഖതകാട്ടുന്ന ഗുരുസന്ദേശമാണ് മദ്യവര്‍ജനം. അതിനാല്‍ അക്കൊല്ലം ഗുരുസന്ദേശം നെഞ്ചിലേറ്റി ഭക്തര്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നുവേണമെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് വിചാരിക്കാം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തിരുവിതാംകൂറില്‍ ആ ദിവ്യസന്ദേശം വളരെവേഗം അലയടിച്ചുയര്‍ന്നു. ടി. കെ. മാധവന്റെ നേതൃത്വത്തില്‍ എസ്. എന്‍.ഡി. പിയോഗം മദ്യവര്‍ജ്ജനപ്രസ്ഥാനവുമായി മുന്നോട്ടുവന്നു. ത്യാഗസുരഭിലമായ പോരാട്ടത്തിന്റെ മൂന്നുവര്‍ഷങ്ങള്‍ക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ ചരിത്രമെഴുതിയവര്‍ തമസ്കരിച്ച ഒരു ധര്‍മ്മസമരമായിരുന്നു അത്. രാജ്യത്ത് ആദ്യമായാണ് അങ്ങനെയൊരു മദ്യവര്‍ജ്ജനപ്രക്ഷോഭം അരങ്ങേറിയത്.

മദ്യത്തിന്റെ ദൂഷ്യങ്ങളും ഗുരുസന്ദേശത്തിന്റെ പ്രസക്തിയും വിവരിച്ച് മീറ്റിംഗുകളും യോഗങ്ങളും നടന്നു. മിക്ക യോഗങ്ങളിലും ടി. കെ. മാധവന്‍ നേരിട്ട് പങ്കെടുത്തിരുന്നു. സര്‍ക്കാരിനെക്കൊണ്ട് ഘട്ടംഘട്ടമായി മദ്യം നിരോധിപ്പിക്കുന്ന ഒരു സ്കീം അന്ന് മാധവനും കുമാരനാശാനും ചേര്‍ന്ന് തയ്യാറാക്കി ദിവാന്‍ സമക്ഷം അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവന്റെ ആഹ്വാനം ഉളളതിനാല്‍ രാജഭരണത്തിന് ആ ആവശ്യം നിഷേധിക്കാന്‍ കഴിഞ്ഞില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് തിരുവിതാംകൂറിലെ ആറ് താലൂക്കുകളില്‍ മദ്യവര്‍ജനം പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിച്ചു. അന്ന് ടി. കെ. മാധവന് ഒരു ഓമനപ്പേര് വീണു-തിരുവിതാംകൂറിന്റെ പുസിഫട്ട്.

മദ്യ ഷാപ്പുകള്‍ കൂടിവരുന്നത് നിയന്ത്രിക്കാന്‍ അന്ന് യോഗത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കുകയുണ്ടായി. കളളുചെത്തുവ്യവസായത്തില്‍നിന്നും മദ്യനിര്‍മ്മാണത്തൊഴിലുകളില്‍നിന്നും ആള്‍ക്കാര്‍ പിന്‍വലിഞ്ഞു തുടങ്ങി. ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ലാതെയായി. ഈഴവര്‍ മാത്രമായിരുന്നില്ല ഈ സ്വാമിസന്ദേശം നടപ്പാക്കാന്‍ ഇറങ്ങിയത്. ഇതരസമുദായങ്ങളും സഹകരിച്ചു. അന്ന്് പ്രജാസഭയില്‍ മദ്യവര്‍ജനപ്രമേയ നിശ്ചയം അവതരിപ്പിച്ചത് എം. ആര്‍. മാധവവാര്യര്‍ ആയിരുന്നു. എസ്. എന്‍. ഡി. പിയോഗമാണ് അദ്ദേഹത്തെ അതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയതോടെ സര്‍ക്കാര്‍ കാലുമാറാന്‍ തുടങ്ങി. അതിനുളള കാരണം രണ്ടായിരുന്നു. ഒന്നാമത്തേത് സര്‍ക്കാരിന്റെ എക്സൈസ് നികുതി വരവ് കുറഞ്ഞതോടെ ഖജനാവില്‍ വിളളല്‍ വീണു. ഈഴവര്‍ കളളുചെത്തും മദ്യവ്യവസായവും നിറുത്തിയാല്‍ അത് ആ സമുദായത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ പിടിച്ചാല്‍കിട്ടാത്തവിധം ഉയര്‍ത്തിവിടുമെന്നും അത് തടയണമെന്നുമുളള ചില മാടമ്പിപ്രഭുക്കന്മാരുടെ ഉപദേശമായിരുന്നു സര്‍ക്കാരിനെ പിന്തിരിപ്പിച്ച രണ്ടാമത്തെ കാരണം. അതോടെ യോഗത്തിന്റെ സമരങ്ങള്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. നിരവധിപേര്‍ക്കെതിരെ കളളക്കേസുകളെടുത്തു. പലരെയും ജയിലില്‍ അടച്ചു.

കാര്‍ത്തിപ്പളളി താലൂക്കിലാണ് മദ്യവര്‍ജ്ജനത്തിന് ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കൂടുതല്‍ ഏറ്റുവാങ്ങിയതും അവര്‍ തന്നെയായിരുന്നു. മധുവര്‍ജ്ജന സമിതി സെക്രട്ടറിയും മുന്‍സിഫ് കോര്‍ട്ട് വക്കീലുമായിരുന്ന എം. മാധവനെ ക്രിമിനല്‍വകുപ്പനുസരിച്ച് അറസ്റ്റുചെയ്ത് ഒരു രാത്രി ജയിലില്‍ ഇട്ടു. പിറ്റേന്ന് തൊണ്ടനനയ്ക്കാന്‍പോലും വെളളം നല്‍കാതെ കൈവിലങ്ങുവച്ച് ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴവരെ ചുട്ടുപൊളളുന്ന മണലില്‍ക്കൂടി നടത്തിച്ചു. പതിനഞ്ചു മൈല്‍ദൂരമാണ് അന്ന് മാധവന്‍ നടന്നത്. കാല്‍രണ്ടും പൊളളി. എന്നിട്ടും മാധവന്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. ഏതു മണലില്‍ പൊളളിയപാദങ്ങളും ഒരു സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ സുഖപ്പെടുത്തുന്ന ഗുരുസ്വാമിയായിരുന്നു അവരുടെ രക്ഷകന്‍. സര്‍ക്കാരിനെ പരസ്യമായി നിഷേധിച്ചുകൊണ്ട് മദ്യവര്‍ജ്ജന വിജിലന്‍സ് കമ്മറ്റികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ടു.

'ഹരിദാസി' എന്ന മദ്യവിരുദ്ധസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യന്‍ കഥ അന്ന് ടി. കെ. മാധവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുടംബയോഗങ്ങളില്‍ വിദ്യാഭ്യാസമുളള യുവാക്കള്‍ മുതിര്‍ന്നവര്‍ക്ക് കഥവായിച്ചുകൊടുത്തു. മൂന്നുവര്‍ഷത്തിനുശേഷം 1924ല്‍ നടന്ന ജയന്തി ആഘോഷവേളയില്‍ മാധവന്‍ 'ഹരിദാസി' എന്ന പുസ്തകം തൃപ്പാദങ്ങള്‍ക്ക് സമര്‍പ്പിച്ചു. തന്റെ മൊഴികള്‍ ഹൃദയത്തിലേറ്റി ആ ശിഷ്യന്‍ നടത്തിയ തേരോട്ടങ്ങളില്‍ ഗുരു തൃപ്തനായിരുന്നു. ഭോഗസുഖങ്ങള്‍ക്കുപിന്നാലേ പരക്കം പായുന്ന ഈ സമൂഹം തന്റെ ദിവ്യസന്ദേശത്തെ പിന്നീട് തിരസ്കരിക്കുമെന്ന് ഗുരുദേവന് ബോധ്യമുണ്ടായിരുന്നു. ദുരിതക്കടലില്‍ നിന്ന് കരയേറ്റാന്‍ തോണി ഇറക്കിക്കൊടുത്താലും കയറിവരില്ലെന്ന് തീരുമാനിച്ചവരെ പിന്നെ എന്തുചെയ്യാന്‍? മദ്യവര്‍ജനസന്ദേശം ഏറ്റെടുത്ത ജനങ്ങളെ ഗുരു അന്ന് അഭിനന്ദിച്ചു. വിലകൂടിയ ഒരു പട്ട് വാങ്ങിപ്പിച്ചു അദ്ദേഹം. അത്തവണത്തെ തിരുനാള്‍ദിന സമ്മേളനത്തില്‍ ടി. കെ. മാധവനെ ആ വീരാളിപ്പട്ടുപുതപ്പിച്ച് തൃപ്പാദങ്ങള്‍ അനുഗ്രഹിച്ചു. ഗുരുവിനും ശിഷ്യനും ഒരുപോലെ കണ്ണുതുളുമ്പിയ മുഹൂര്‍ത്തമായിരുന്നു അത്.

വര്‍ഷങ്ങള്‍ പിന്നിടുന്നു. അന്നത്തെക്കാള്‍ ഗംഭീരമാണ് ഇന്നത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍. ഇന്ന് ജയന്തി ദിവസം രാവിലെ പത്രമെടുത്താല്‍ ജനം മറ്റൊരു സന്ദേശം വായിക്കുന്നു. ഓണത്തിന് മലയാളി കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക്. അന്ന് എം. മാധവന്റെ കാല്പൊളളിയത് മദ്യം നിരോധിക്കാന്‍ സമരം നടത്തിയതിന്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലേക്ക് വെയിലത്ത് ക്യൂ നിന്നാണ് ഇന്ന് മലയാളിയുടെ കാലുപൊളളുന്നത്

Sunday, 10 June 2012

ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനം

തരിശായിക്കിടക്കുന്ന ഭൂവിഭാഗത്തിലൂടെ കടന്നുപോകുന്ന ഒരു റെയില്‍പ്പാത. ആ തരിശുഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന ഒരു ചെറുവൃക്ഷത്തെ നിലനിറുത്താനായി പാത അവിടെയെത്തുമ്പോള്‍ ഒന്നുവളഞ്ഞു നിവരുന്നു. ഫേസ്ബുക്കില്‍ കണ്ടതാണ് ഈ ചിത്രം. ആരുടെയോ ഭാവനയാണത്. നടക്കാത്ത സ്വപ്നത്തെ ഇഷ്ടംകൊണ്ട് താലോലിക്കുന്ന സുഖമുണ്ടായിരുന്നു ആ ചിത്രത്തിന്. സാങ്കേതിക വികസനങ്ങള്‍ക്ക് ഇങ്ങനെയൊരു മനസ്സുണ്ടാവുന്നത് നല്ലതാണെന്ന് അതുകണ്ടപ്പോള്‍ തോന്നി.

സര്‍ക്കാരുകളും സാങ്കേതികവിദഗ്ധരും പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍ മള്‍ട്ടിനാഷണല്‍ കണ്‍സള്‍ട്ടന്റുകള്‍ മെനയുന്ന ഡിസൈനുകളിലാണ് നമ്മുടെ സാങ്കേതിക വളര്‍ച്ച. പണത്തിന്റെയും ഭൌതികസൌകര്യങ്ങളുടെയും കാര്യങ്ങളില്‍മാത്രമായിരിക്കും ഇവര്‍ക്ക് ശ്രദ്ധ. അവിടെ ഭൂമിയും വെള്ളവും മണ്ണുമൊന്നും പ്രശ്നമേയല്ല. പാശ്ചാത്യരാജ്യങ്ങളില്‍ മരങ്ങളെ സംരക്ഷിച്ചുകൊണ്ടും അവയെ ഭാഗഭാക്കാക്കിക്കൊണ്ടും കെട്ടിടങ്ങളും വീടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഒരു റോഡുണ്ടാക്കാന്‍ പത്തുമരമെങ്കിലും മുറിക്കണം. കെട്ടിടമുണ്ടാക്കാനും ഇതുതന്നെയാണ് നടപ്പുരീതി.
മറ്റുള്ളവരുടെ ഇഷ്ടങ്ങളോ സൌകര്യങ്ങളോ നോക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിക്കൊണ്ട് ജീവിക്കുന്ന യുവതലമുറയാണ് നമ്മുടേത്. സ്വന്തം 'ഫീലിംഗുകളാണ്' പ്രധാനം. അതിനുവേണ്ടി മറ്റുള്ളവരെല്ലാം നിന്നുകൊടുക്കണം. അല്ലെങ്കില്‍ അവന്‍ വിനാശകാരിയായി മാറും. ചിലപ്പോള്‍ സ്വയം നശിപ്പിക്കും. അല്ലെങ്കില്‍ അവന്റെ ഇംഗിതത്തിനു തടസം നില്‍ക്കുന്നയാളെ നശിപ്പിക്കും. ഭക്ഷണത്തിലും വസ്ത്രത്തിലും സ്വത്തിലും എന്നപോലെ പ്രണയത്തില്‍പോലും ഇതേ സ്വാര്‍ത്ഥതയുണ്ട്. പ്രണയം അല്ല, ഒരാള്‍ക്ക് മറ്റൊരാളോട് താത്പര്യമാണ് ഉണ്ടാകുന്നത്. അത് നശിക്കുന്ന നിമിഷം അടുത്തയാള്‍ അത്രതന്നെ. ഒരു പയ്യന്‍ അടുത്തുവന്ന് ഇഷ്ടമാണെന്നു പറയുമ്പോള്‍ അത് നിഷേധിച്ചാല്‍ പെണ്‍കുട്ടിക്ക് കത്തികൊണ്ടാകും മറുപടി. കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഇതേ തലമുറയാണ് നാടിന്റെ വികസനസ്വപ്നങ്ങള്‍ ചുമക്കുന്നത്. അവര്‍ സഹജീവികളായ മറ്റു മനുഷ്യരെ പരിഗണിക്കാത്തവരാണെന്നിരിക്കെ എങ്ങനെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും പരിഗണിക്കും? ഈ ഭൂമി എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് എങ്ങനെ ബോധ്യപ്പെടും?

പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതി വേണ്ടെന്നു വച്ചപ്പോള്‍ അത് ഡിസൈന്‍ ചെയ്ത യുവസുഹൃത്തിന്റെ പ്രതികരണം ഭയാനകമായിരുന്നു. അവന്‍ സ്വന്തം കാറിന്റെ സീറ്റ് കുത്തിക്കീറി. ലാപ്ടോപ്പ് തല്ലിയുടച്ചു. മദ്യപിച്ച് പരസ്യമായി ലോകത്തെമുഴുവന്‍ ചീത്തവിളിച്ചു. അയാളെ സംബന്ധിച്ച് കോടികള്‍ കിട്ടിയേക്കാവുന്ന ഒരു പദ്ധതിയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടം മാത്രമാണ് മനസില്‍. അതുമൂലം നശിക്കുന്ന ഭൂഗര്‍ഭജലമോ വീടുനഷ്ടപ്പെടുന്ന പാവങ്ങളോ മനസിന്റെ ഏഴയലത്തുവരില്ല. എന്താണ് കാരണം? അന്വേഷണം അങ്ങ് ഗോത്രകാലത്തിനപ്പുറത്തേക്ക് നീളണം വ്യക്തമായ ഉത്തരംകിട്ടാന്‍.

ആദിമ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉണ്ടായതാണ് മനുഷ്യരില്‍ സ്വാര്‍ത്ഥതയും വേര്‍ തിരിവും ഉണ്ടാക്കിയതെന്ന് ചരിത്രം പറയുന്നു. സ്വത്തുണ്ടാക്കുന്നവര്‍, സ്വത്തുനഷ്ടപ്പെട്ടവര്‍, ഉള്ളവന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍, സ്വന്തം വയറ്റിപ്പിഴപ്പിനായി ഇവര്‍ക്ക് വിടുപണിചെയ്യുന്നവര്‍ എന്നിങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ ഉണ്ടായ ആദ്യത്തെ നാല് വിഭാഗങ്ങള്‍. ജാതി അസമത്വം പിന്നാലെ വന്നതാണ്. സാമ്പത്തിക അസമത്വത്തെ ഊട്ടിയുറപ്പിക്കാന്‍ സ്വത്ത് കൈവശംവച്ചിരുന്ന മാടമ്പിമാര്‍ ജാതി അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം അവസാനിപ്പിച്ച് അവരെ സമത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു ജാതി പോകണം എന്ന ഗുരുദേവന്റെ വാദത്തിനുള്ളില്‍. പ്രശ്നത്തിന്റെ നാരായവേരിലാണ് ശ്രീനാരായണ ഗുരുദേവന്‍ കൈവച്ചത്. ജാതി വ്യത്യാസം ഉള്ളതല്ല എന്ന് പ്രപഞ്ചത്തിന്റെ പരമമായ സത്യത്തെ സാക്ഷിനിറുത്തിക്കൊണ്ട് വളരെ ശാസ്ത്രീയമായാണ് ഗുരു തെളിയിച്ചത്.

എല്ലാമതങ്ങളുടെയും സാരം ഒന്നായതിനാല്‍ മതവും ഒന്നുമതി എന്നു പറയുമ്പോള്‍ വിവിധ മതപുരോഹിതവിഭാഗം വിശ്വാസികളെ അടിമകളാക്കിക്കൊണ്ട് സാമ്പത്തികമായും അധികാരപരമായും ഉണ്ടാക്കിയെടുക്കുന്ന മേല്‍ക്കൈ അവസാനിപ്പിക്കാനും അതില്‍ ആഹ്വാനമുണ്ട്. ഫ്യൂഡലിസത്തിനും മതപൌരോഹിത്യ കുത്തകയ്ക്കും മറുമരുന്നായി ലോകം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് തത്വശാസ്തമാണ്. ഉള്ളവനില്‍ നിന്ന് ഇല്ലാത്തവന് പിടിച്ചെടുത്തു നല്‍കുക. അതില്‍ അക്രമമുണ്ട്; ചോരചിന്താതെ കാര്യം നടക്കില്ല. വാളിന് വിവേകമില്ല. അത് പിടിക്കുന്നവനും വിവേകം പോകും. അത് ഇപ്പോഴത്തെ വികസനരീതികള്‍ പോലെയാണ്; തടസ്സം നില്‍ക്കുന്നതൊക്കെ വെട്ടിമാറ്റും. എന്നാല്‍ വിദ്യയാണ് വാളിനുപകരം കൈയിലേന്തുന്നതെങ്കില്‍ വിവേകം താനേ വരും.

ശത്രുവിനെ ജയിക്കാന്‍ ആത്മാവുകൊണ്ട് അയാളെ നന്നായി വെറുക്കുക എന്നാണ് റഷ്യന്‍ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. ശത്രുവിനെ സ്നേഹിച്ചു വശത്താക്കാന്‍ ഗാന്ധിജി പറയുന്നു. ഇതിനെക്കാളൊക്കെ ഉദാത്തമായ ഒരു രാഷ്ട്രീയസംസ്കാരമാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചത്. അവന്‍ ഇവന്‍ എന്ന ചിന്ത കളയുക. എല്ലാവരും ഒരേ ആത്മരൂപം തന്നെ. ഒരു ഭേദവും ആര്‍ക്കും തമ്മില്‍ ഇല്ല. പിന്നെങ്ങനെ മാടമ്പിയും തൊഴിലാളിയും ഉണ്ടാകും? അവര്‍ണനും സവര്‍ണനും ഉണ്ടാകും? എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമുണ്ട്. മനുഷ്യനും മറ്റു ജീവികള്‍ക്കും അത് ഒരുപോലെയാണെന്ന് ഗുരു പറയുന്നു. അത് തിരിച്ചറിയാന്‍ അനുകമ്പ ഉള്ളില്‍ വളര്‍ത്തണം. വിദ്യനേടിയാണ് അനുകമ്പ അഭ്യസിക്കേണ്ടത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. സമ്പത്തിന്റെയോ ജാതിയുടെയോ പേരില്‍ അവഗണിക്കപ്പെടുന്നവര്‍ സംഘടിക്കാനും വിദ്യയും സമ്പത്തും നേടി വളര്‍ന്നുകൊണ്ട് മധുരമായി പ്രതികരിക്കാനും പറഞ്ഞതാണ് ഗുരു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം. അത് ചോരചിന്തുന്നതല്ല. മറുകരണത്ത് അടിവാങ്ങുന്നതുമല്ല. സ്വന്തം നട്ടെല്ലില്‍ ആര്‍ക്കും ഉപദ്രവമില്ലാതെ സ്വയം വളരാനുള്ളതുമാത്രമാണ്. അങ്ങനെയൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനമല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെയേ സമൂഹത്തിന് സമാധാനം ലഭിക്കൂ. സ്വന്തം ദേഹത്തെ കസ്തൂരിയെ തിരിച്ചറിയാതെ കസ്തൂരിതേടി നടക്കുന്ന മാനിനെപ്പോലെയാണ് ഗുരുദര്‍ശനത്തിലെ ഈ നവീനചിന്തകള്‍ അറിയാതെ നമ്മള്‍ ഇപ്പോഴും പഴകിയ തത്വശാസ്തങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ വെമ്പല്‍പൂണ്ടു നടക്കുന്നത്.

Monday, 4 June 2012

ആത്മവിദ്യാലയത്തിന്റെ തിരുമുറ്റത്ത്


മെഡിക്കല്‍ കോളേജ് പരിസരത്തുവച്ച് പല തവണ കണ്ടിട്ടുണ്ട് ആ മനുഷ്യനെ. തലയില്‍ ഒരു മുടിപോലുമില്ല. വെളുത്ത് സുമുഖനായ ഒരു മദ്ധ്യവയസ്കന്‍. വാക്കിംഗ് സ്റ്റിക്കും ഊന്നി ആശുപത്രി പരിസരത്തോ ചിലപ്പോള്‍ വാര്‍ഡുകളിലോ കറങ്ങുന്നതുകാണാം. ഇപ്പോള്‍ ഇതാ ആര്‍.സി.സിയുടെ മുറ്റത്ത് നില്‍ക്കുന്നു. രോഗിയാണോ, അതോ രോഗിയുമായി വന്നതാണോ? എന്ന് പലതവണ അടുത്തുചെന്നു ചോദിക്കണമെന്നു വിചാരിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്തയുമെടുത്ത് എത്രയുംവേഗം മടങ്ങുക എന്ന തിരക്കില്‍ അതിനുകഴിഞ്ഞില്ല.

ഇതിപ്പോള്‍ ഒരു ബന്ധുവിന്റെ ആവശ്യത്തിന് വന്നതാണ്. അദ്ദേഹത്തിന്റെ ബയോപ്സി റിസല്‍റ്റ് കിട്ടാന്‍ വൈകും. പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ അതാ അയാള്‍ വരുന്നു. ആരോടും ഒന്നും സംസാരിക്കുന്നതായി കണ്ടില്ല. അനുമതി വാങ്ങി ആശുപത്രിക്കുള്ളിലേക്ക് പോയിട്ട് കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന് കാറില്‍ കയറുന്നു. ഇനി ആകാംഷയെ പിടിച്ചു നിറുത്താന്‍ കഴിയില്ല. അടുത്തു ചെന്നു പരിചയപ്പെട്ടു. പത്രപ്രവര്‍ത്തകനാണ് എന്നറിഞ്ഞപ്പോള്‍ സമയമുണ്ടെങ്കില്‍ കാറില്‍ കയറാന്‍ ക്ഷണിച്ചു. സൈറന്‍മുഴക്കി പാഞ്ഞുവരുന്ന ആംബുലന്‍സുകളുടെ ഇടയിലൂടെ കാര്‍ സാവധാനം നീങ്ങുമ്പോള്‍ ജിജ്ഞാസകള്‍ക്ക് അയാള്‍ മറുപടിനല്‍കിത്തുടങ്ങി.

ചുറ്റിനും ആജ്ഞാനുവര്‍ത്തികള്‍, നല്ല ബന്ധുബലം, എതിര്‍ക്കുന്നവനെ ഏതുരീതിയിലും ഒതുക്കി മുന്നോട്ടുപോകുന്ന പ്രകൃതം. കേരളത്തില്‍നിന്ന് തമിഴ്നാട്ടില്‍ കുടിയേറി നേടിയ ബിസിനസ് വിജയം. അങ്ങനെയൊരു ഭൂതകാലം. അതിനുമിപ്പുറം ഈ മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ആളറിയാതെ ആരെന്നുപറയാന്‍ ബോധംപോലുമില്ലാതെ കിടന്ന പത്തുദിവസങ്ങളുടെ മറ്റൊരു ഭൂതകാലം. ഇത് രണ്ടും തമ്മില്‍ ഒറ്റ നോട്ടത്തില്‍ ചേരുന്ന കഥകളല്ല. അത് മനസ്സില്‍ ചേര്‍ത്തുവയ്ക്കാനുള്ള നിരന്തരശ്രമത്തിലാണ് താനെന്നു പറഞ്ഞ് ആ മനുഷ്യന്‍ തൂവാലകൊണ്ട് കണ്ണുതുടച്ചു. തിരുവനന്തപുരത്ത് ഒരു ആവശ്യത്തിനുവന്നതാണ് മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഏതോവണ്ടിതട്ടി. ബോധമില്ലാതെ റോഡില്‍ കിടന്നു . ആരൊക്കെയോചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ വിവരമറിഞ്ഞും അന്വേഷിച്ചുമെത്താന്‍ ദിവസങ്ങളെടുത്തു. ഇടയ്ക്ക് ബോധംവീണപ്പോള്‍ പറയാന്‍ നാവ് ചലിക്കുന്നില്ല. എഴുതിക്കാണിക്കാന്‍ വയ്യ. കൈ ചത്തുകിടക്കുന്നു. പരിസരത്ത് അതേ അവസ്ഥയില്‍കിടക്കുന്നവരെ നോക്കി നെടുവീര്‍പ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ചെന്നൈ അപ്പോളോയിലേക്ക് മാറ്റാന്‍ സന്നാഹവുമായി വീട്ടുകാര്‍ എത്തി. ക്രിട്ടിക്കല്‍ ആയതിനാല്‍ പോസ്റ്റ് ഓപ്പറേറ്റിവ് വാര്‍ഡില്‍ കുറച്ചുദിവസം കിടത്തിയിട്ട് കൊണ്ടുപോയാല്‍മതിയെന്ന് ഡോക്ടര്‍മാര്‍. അങ്ങനെ ഒരാഴ്ചയോളം ഇവിടെ...

കോടികള്‍കൊണ്ട് അമ്മാനമാടിയ കൈകള്‍... വെട്ടിമാറ്റിയേക്ക് എന്ന് ആക്രോശിച്ച നാവ്... "ഓപ്പറേഷന്‍ സക്സസ്" എന്ന് ഊറിയചിരിയോടെ സംഘത്തലവന്‍ മൊബൈലില്‍ അറിയിച്ചത് ആഹ്ളാദത്തോടെ കേട്ട ചെവികള്‍... എല്ലാം മറ്റേതോ ജന്മത്തിലേതുപോലെ ചലനമറ്റ് കിടക്കുന്നു. തനിയെ എണീറ്റ് നടക്കാന്‍ കഴിയും എന്ന് കരുതിയതല്ല. ഗുണ്ടാസംഘം തന്നെവിട്ട് അടുത്ത സങ്കേതം തേടിയിരുന്നു. ജീവിതത്തില്‍ നിരാശാബോധമോ പഴയജീവിതത്തെക്കുറിച്ച് വീണ്ടും മോഹമോ തോന്നുമ്പോള്‍ വണ്ടിയെടുത്ത് ഇവിടെ വരും. കാലുംകൈയും ഒടിഞ്ഞുകിടക്കുന്ന മനുഷ്യര്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും ഇടയിലൂടെ നടക്കും. "ജീവിതസുഖങ്ങള്‍ നിസാരമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു ആശ്രമവും ഈ മെഡിക്കല്‍കോളേജോളം വരില്ല ഭായ്..." അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു.

"ദാ ഇതാണ് ഇപ്പോള്‍ എന്റെ വേദഗ്രന്ഥവും ജീവിതത്തിന്റെ കണക്കുപുസ്തകവും വഴികാട്ടിയുമെല്ലാം" എന്നു പറഞ്ഞ് അദ്ദേഹം ഒരു പുസ്തകം എടുത്തുകാട്ടി. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അത് ശ്രീനാരായണ ഗുരുദേവന്റെ ആത്മോപദേശ ശതകമായിരുന്നു- അദ്ദേഹം തുടര്‍ന്നു:

"മെഡിക്കല്‍കോളേജ് വിട്ടിറങ്ങുമ്പോള്‍ ഭാര്യയാണ് അത് തലയിണക്കടിയില്‍നിന്നെടുത്ത് കാറില്‍ വച്ചത്. ഞാന്‍ ബോധംവിട്ടുറങ്ങിക്കിടന്ന സമയങ്ങളില്‍ എപ്പോഴോ ഒരാള്‍ കൊണ്ടുവന്ന് നല്‍കിയതാണെന്ന് അവള്‍ പിന്നീട് പറഞ്ഞു. "ബോധംവീഴുന്ന സമയം മുതല്‍ വായിച്ചുകൊള്ളട്ടെ" എന്നു പറഞ്ഞ് വന്നയാള്‍ മടങ്ങിപ്പോയി. ആരെന്ന് ഭാര്യയ്ക്കും അറിയില്ല. ആശുപത്രിവാസം കഴിഞ്ഞെത്തി കുറേ ദിവസങ്ങള്‍ പുസ്തകത്തെക്കുറിച്ചു മറന്നു. ആയിടയ്ക്ക് സന്ദര്‍ശനത്തിനുവന്ന പഴയ ഒരു ആശ്രിതന്‍ പറഞ്ഞു. "വെറുതേ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ വായിക്കണം സാര്‍..." അപ്പോഴാണ് ഈ പുസ്തകത്തെക്കുറിച്ച് ഓര്‍ത്തത്. എടുത്തു മറിച്ചുനോക്കിയപ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ടത് ഈ ശ്ളോകമാണ്.

തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.

(ശരീരത്തില്‍ അകപ്പെട്ട ജീവന്‍ താന്‍ ശരീരംതന്നെയാണെന്നു ഭാവിക്കുന്നു. അങ്ങനെ മറ്റ് ജഡദൃശ്യങ്ങളില്‍ അതെന്റേത്, ഇതെന്റേത് എന്നിങ്ങനെ മമതാബന്ധത്തില്‍ കുടുങ്ങുന്നു. ഈ മമതാരഹസ്യം തിരിച്ചറിയുമെങ്കില്‍ ഏതൊരാളും നേരിട്ട് ആത്മാനുഭവത്തിന് അര്‍ഹനാകും.)

ആദ്യ വായനയില്‍ അര്‍ത്ഥം മുഴുവന്‍ പിടികിട്ടിയില്ല . അര്‍ത്ഥം ഗ്രഹിച്ചു തുടങ്ങിയതോടെ ഇത് എനിക്കുവേണ്ടി ഗുരു എഴുതിയതാണെന്ന് തോന്നി. പിന്നെ മുഴുവന്‍ ശ്ളോകങ്ങളും വായിച്ചു. ജീവിതത്തെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ വികലമാണെന്നു തോന്നി. ഈ പുസ്തകം ഗുരുദേവന്‍ തന്നെ നേരിട്ട് കൊണ്ടുവന്ന് തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഈ ആശുപത്രിയാകുന്ന ആത്മവിദ്യാലയത്തില്‍ എപ്പൊഴോ ഗുരുദേവന്‍ അടുത്തുവന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ശരീരമാകെ കുളിരുകോരും. ആ സാന്നിദ്ധ്യം സ്വബോധത്തോടെ ഒരിക്കല്‍കൂടി കിട്ടുവാന്‍ ആഗ്രഹിച്ചാണ് ഒരോവട്ടവും ഇവിടെ വരുന്നത്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. എങ്കിലും ചെന്നൈയില്‍നിന്നുള്ള ഈ ഓരോയാത്രയിലും ഞാന്‍ സ്വയം സംസ്കരിക്കപ്പെടുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ പൂര്‍ണമനുഷ്യനാകും. അപ്പോള്‍ ആ വിശുദ്ധ സാന്നിദ്ധ്യം എന്റെ സമീപം വരും." അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കാര്‍ നഗരം വലംവച്ച് ആശുപത്രി പരിസരത്ത് തിരിച്ചെത്തി. ആശുപത്രി എന്ന ആത്മവിദ്യാലയത്തിന്റെ വാതില്‍ പുതിയ വിദ്യാര്‍ത്ഥികളെക്കാത്ത് അപ്പോഴും തുറന്നുകിടപ്പുണ്ടായിരുന്നു.

Monday, 28 May 2012

ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍

നെല്ലിന്‍മണികള്‍ക്ക് സ്വര്‍ണത്തേക്കാള്‍ മൂല്യം കല്പിച്ചിരുന്ന ഒരു പഴയകാലത്തിന്റെ ചരിത്രവും നെഞ്ചേറ്റിക്കൊണ്ടാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടനാട്ടിലെ കൃഷിഭൂമികള്‍ കാണാനെത്തിയത്. നെല്ലുസംഭരണത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് ഒരു റിപ്പോര്‍ട്ടുതയ്യാറാക്കുക എന്നതായിരുന്നു ഔദ്യോഗികദൌത്യം.

ഉച്ചവെയിലിന്റെ കാഠിന്യം ഒട്ടുംകുറയാതെ ഉച്ചിയിലേറ്റി നടക്കുമ്പോള്‍ അകലെനിന്ന് വീശുന്ന വരണ്ടകാറ്റിന് വിളഞ്ഞ നെല്ലിന്റെ മണമായിരുന്നു. കൂട്ടിയിട്ട് കിളിര്‍ത്തുപോയ നെല്ലിന്‍കൂനയ്ക്കുമുന്നില്‍ കര്‍ഷകര്‍ അവരുടെ കണ്ണീര്‍ക്കഥകള്‍ അയവിറക്കി. ഒരു ചോറ്റുപാത്രത്തിന്റെ അടപ്പിലേക്ക് അവര്‍ പകര്‍ന്നുനല്‍കിയ ഉച്ചഭക്ഷണത്തിന്റെ പങ്ക് കഴിച്ച് പാടത്തിന്റെ കരയില്‍ തണലോരം പറ്റിയിരിക്കുമ്പോള്‍ മനസ് ഒരു ചോരച്ചാലിന്റെ മണം തേടിപ്പായുകയായിരുന്നു. പാടവരമ്പുറപ്പിക്കാന്‍ ഒരുപാട് ചെറുമരുടെ ചോരകുടിച്ച മണ്ണാണിത്. അതാണ് ഈ മണ്ണിന് ഇപ്പോഴും പശിമചോരാത്തതെന്നു തോന്നി. വ്യവസായലോകവും അധികാരവര്‍ഗവും അവഗണിച്ചിട്ടും ഇന്നും നെല്ലും മണ്ണും മാത്രം സ്വപ്നംകണ്ട് വിയര്‍പ്പൊഴുക്കുന്ന കര്‍ഷകത്തൊഴിലാളി സമൂഹത്തെ മണ്ടന്മാരായിട്ടാണ് പൊതുസമൂഹം കാണുന്നത്. ഇത് നഷ്ടമാണെങ്കില്‍ നിങ്ങള്‍ ലാഭമുള്ള തൊഴില്‍ എന്തെങ്കിലും ചെയ്യണം എന്നാണ് അവരുടെ മനോഭാവം.

"പൂര്‍വികരുടെ ചോരയും വിയര്‍പ്പും ഒരുപാട് കുടിച്ച ഈ മണ്ണില്‍ അവര്‍ക്ക് ശ്രാദ്ധംചെയ്യുന്നതുപോലെയാണ് ഞങ്ങള്‍ കൃഷിയിറക്കുന്നത്" എണ്ണക്കറുപ്പിന്റെ തൊലിയുളള ഒരു വൃദ്ധകര്‍ഷകന്‍ ഇതു പറയുമ്പോള്‍ പഴയ കുന്നുമ്മച്ചിറ സംഭവം ഓര്‍ത്തുപോയി. ശ്രീനാരായണഗുരുദേവന്റെ വത്സലശിഷ്യനായ ടി. കെ. മാധവന്‍ എസ്. എന്‍. ഡി. പി യോഗം സംഘടനാസെക്രട്ടറിയായി ചുമതലയേറ്റകാലത്താണ് കുന്നുമ്മച്ചിറയില്‍ കര്‍ഷകത്തൊഴിലാളികള്‍ ജന്മിയുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മകളായ സ്കന്ദവിലാസിനി, ആനന്ദപ്രദായിനി, സന്മാര്‍ഗപ്രദായിനി എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്നു. ആലംബഹീനര്‍ക്ക് നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഈശ്വരീയമായ കരുത്തുനല്‍കിയ ഗുരുദേവന്റെ സാന്നിദ്ധ്യം ഈ യോഗത്തിലുണ്ടാകാന്‍ തൊഴിലാളികള്‍ ആഗ്രഹിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ അനുഗ്രഹവുമായി ടി. കെ. മാധവന്‍ അവിടെയെത്തിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് അത് ആവേശമായി. ചെറുകര, നാരകത്തറ, കുന്നമ്മ, കണ്ണാടി, പുളിങ്കുന്നുമേഖലകളില്‍ ഗുരുശിഷ്യന്റെ സാന്നിദ്ധ്യം ഒരു പുതുയുഗപ്പിറവികുറിച്ചു. അങ്ങനെ തൊഴിലാളികളുടെ സംരക്ഷകരായി എസ്.എന്‍.ഡി.പി യോഗം അവിടെ ശാഖകള്‍ രൂപീകരിച്ച് ശക്തമായ സാന്നിദ്ധ്യം ഉണ്ടാക്കി.

1103 മകരം രണ്ടിന് കോട്ടയം നാഗമ്പടത്തു ചേര്‍ന്ന യോഗത്തില്‍ നീലമ്പേരൂര്‍ ഒന്നാം നമ്പര്‍ ശാഖയുള്‍പ്പെടെ 108 ശാഖകള്‍ക്ക് ഗുരുദേവന്‍ തൃക്കൈകൊണ്ട് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി അനുഗ്രഹിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് അതൊരു ദേവസ്പര്‍ശമായിരുന്നു. നെല്ലിന്റെ പൈതൃകവും മണ്ണിന്റെ പുണ്യവും നിലനിറുത്തിക്കൊണ്ട് അഭിമാനികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ആ കൂട്ടായ്മകളിലൂടെ ഗുരുദേവന്‍ ലക്ഷ്യമിട്ടത്. ജന്മിയെന്നും കുടിയാനെന്നും വേര്‍തിരിവില്ലാത്ത ഒരു കര്‍ഷകസമൂഹത്തെ സൃഷ്ടിക്കുക എന്ന ദൌത്യമാണ് യോഗനേതൃത്വത്തെ അന്ന് തൃപ്പാദങ്ങള്‍ ഏല്പിച്ചത്. എന്നാല്‍ പിന്നീട് ഗുരുദര്‍ശനത്തിന്റെ പാതയില്‍നിന്ന് കേരളത്തിലെ നവവിപ്ളവപ്രസ്ഥാനങ്ങള്‍ വ്യതിചലിച്ചപ്പോള്‍ വിപ്ളവങ്ങള്‍ക്ക് മണ്ണിന്റെ പശിമ നഷ്ടപ്പെട്ടു. നെല്ലിന്റെയും പാടത്തെ ചെളിയുടെയും ഗന്ധം അരോചകമായിത്തോന്നുന്ന ഇന്നത്തെ പുതിയ തലമുറ, പണിയെടുക്കുന്നവനെയും പണിയെടുപ്പിക്കുന്നവനെയും പരസ്പരം വെറുക്കാന്‍ പഠിപ്പിച്ച സമരചരിത്രങ്ങളുടെ ഉപോല്പന്നമാണ്. കൊന്നും കൊലവിളിച്ചുമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് ഒരിക്കലും ശാന്തി നല്‍കാനാവില്ല. ചോരയ്ക്കു പകരം ചോദിക്കേണ്ടത് ചോരനീരാക്കി അദ്ധ്വാനിച്ച് നേടിക്കൊണ്ടാവണമെന്നാണ് ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിലൂടെ ഗുരുദേവന്‍ പകര്‍ന്ന വിപ്ളവചിന്തകള്‍. അവഗണിക്കുന്നവരെയും അടിച്ചമര്‍ത്തുന്നവരെയും അവര്‍ അംഗീകരിക്കുന്നത്രയും ഉയരത്തില്‍ വളര്‍ന്നുകൊണ്ട് മധുരമായി പകരംചോദിക്കുക. ആത്മീയമായും ഭൌതികമായും ആര്‍ക്കും അവഗണിക്കാനാവാത്ത വിധത്തില്‍ വളര്‍ന്നുപടരുക. അതിനായി ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെ എത്ര സന്ദേശങ്ങളാണ് ഗുരുദേവന്‍ ഒരു ജന്മംകൊണ്ട് പകര്‍ന്നത്.

കേരളത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ രണഭൂമികളിലൂടെ ഇന്ന് നടന്നാല്‍ ഒരു തലമുറയ്ക്ക് സ്വയം തിരിച്ചറിഞ്ഞ് വളരാന്‍ വരമ്പുറപ്പിച്ച ചെറുമന്‍മാരുടെ പേരുകള്‍ പുതിയ തലമുറയുടെ ഓര്‍മ്മകളില്‍പ്പോലും കാണില്ല. പകരം എന്തിന്റെയൊക്കെയോ പേരില്‍ പരസ്പരം വെട്ടിമരിക്കുന്ന പുതിയ രക്തസാക്ഷികളുടെ കുടീരങ്ങള്‍കാണാം. ചരിത്രം പരിശോധിച്ചാല്‍ ഓരോ സമരവിജയങ്ങളിലും ഇതുപോലെ അറിയപ്പെടാതെപോകുന്നവര്‍ ഏറെയാണ്. അവഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിന് ജാതിവ്യത്യാസമില്ല. വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം ചൂണ്ടുപലക മുറിച്ചുകടന്ന പുലയന്‍ കുഞ്ഞപ്പിയെയും ബാഹുലേയനെന്ന ഈഴവനെയും ഗോവിന്ദപ്പണിക്കര്‍ എന്ന നായരെയും ഇന്ന് ആരോര്‍ക്കുന്നു? സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് സവര്‍ണ്ണര്‍ കണ്ണില്‍ ചുണ്ണാമ്പെഴുതിവിട്ട രാമന്‍ ഇളയതിനെ ആര്‍ക്കാണ് ഓര്‍മ്മയുളളത്? സത്യാഗ്രഹത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വെള്ളവും വളവുമായി ഓടിനടന്ന ചങ്ങനാശേരി പരമേശ്വരന്‍പിള്ള, സ്വസമുദായത്തിന്റെ വിലക്കുമറികടന്ന് ക്ഷേത്രപ്രവേശനത്തിനായി സവര്‍ണജാഥയില്‍ പങ്കെടുത്ത നാരായണന്‍ നമ്പൂതിരി, പുലയരുടെ യോഗത്തില്‍ ആദ്യമായി അദ്ധ്യക്ഷംവഹിച്ച ജസ്റ്റിസ് പരമേശ്വരയ്യര്‍... എന്നിങ്ങനെ പെറുക്കിയെടുക്കാന്‍ ഒരുപാട് പേരുകള്‍ ചരിത്രത്തിന്റെ കൊട്ടയിലുണ്ട്. അവയ്ക്കൊക്കെമീതേ അനര്‍ഹരായ പലരുടെയും പേരുകള്‍ കൊത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ യഥാര്‍ത്ഥ ചരിത്രം മണ്‍മറഞ്ഞുപോകുകയാണ്. ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളോടുളള ഈ തമസ്കരണങ്ങളാണ് നമ്മെ കൂടുതല്‍ അന്ധകാരത്തിലേക്കും പുതിയ അടിമത്തങ്ങളിലേക്കും നയിക്കുന്നത്.

ഇളവെയില്‍ മഞ്ഞനിറംപകര്‍ന്ന കുട്ടനാടന്‍ പാടവരമ്പിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഗുരുവിന്റെ ദത്താപഹാരം എന്ന കൃതിയിലെ വരികളായിരുന്നു മനസില്‍: " ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.

Sunday, 13 May 2012

മഞ്ഞയും കാവിയും മിളിന്ദ പ്രശ്നങ്ങളും


എ.ഡി ഒന്നാം ശതകത്തിന്റെ പൂര്‍വാര്‍ത്ഥത്തില്‍ ബുദ്ധമതപ്രചാരകനായി മാറിയ മിളിന്ദ മഹാരാജാവിലൂടെ എഴുതപ്പെട്ട പ്രശസ്തമായ 'മിളിന്ദപ്രശ്നങ്ങള്‍' എന്ന കൃതി ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലൊരുഭാഗത്ത് മിളിന്ദന്‍ നാഗസേനനോട് ചോദിക്കുന്നു:

"തഥാഗതന്‍ (ബുദ്ധന്‍) പറഞ്ഞിരിക്കുന്നു; സഹോദരരേ, ഇതുവരെ ആരുമറിഞ്ഞിട്ടില്ലാത്ത ഒരു ധര്‍മ്മമാര്‍ഗം താന്‍ കണ്ടെത്തിയിരിക്കുന്നുവെന്ന്. മുമ്പുണ്ടായിരുന്ന ബുദ്ധന്മാര്‍ ചരിച്ചിരുന്ന അതേ ധര്‍മ്മം, അതേ മാര്‍ഗംതന്നെയാണ് താനും കണ്ടെത്തിയിരിക്കുന്നതെന്ന്. അതെങ്ങനെ ശരിയാകും. മുമ്പുണ്ടായിരുന്നവരുടെ മാര്‍ഗം പിന്നെ പ്രത്യേകിച്ച് കണ്ടെത്തുന്നതെന്തിന്? അത് നിലവില്‍ ഉളളതാണല്ലോ?

മിളിന്ദന്റെ സംശയത്തിന് മഞ്ഞുമലകളുടെ നാടായ ശാലകയിലെ( ഇന്നത്തെ വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട്) ബുദ്ധവിഹാരത്തിലിരുന്നുകൊണ്ട് നാഗസേനന്‍ എന്ന ബുദ്ധഭിക്ഷു മറുപടി പറഞ്ഞു:

"രാജാവേ, അങ്ങ് തഥാഗതന്റെ ശരിയായ വാക്കുകള്‍ തന്നെയാണ് ഉച്ചരിച്ചത്. മുമ്പുണ്ടായിരുന്ന തഥാഗതന്മാര്‍ പോയിമറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചിരുന്ന തത്വങ്ങളും സഞ്ചരിച്ച മാര്‍ഗങ്ങളും പഠിപ്പിക്കാനാളില്ലാതെ നഷ്ടപ്പെട്ടു. അങ്ങനെ തകര്‍ന്നടിഞ്ഞുപോയ അതേ ധര്‍മ്മമാര്‍ഗമാണ് തഥാഗതന്‍ തന്റെ ജ്ഞാനത്താല്‍ കണ്ടെത്തിയിരിക്കുന്നത്."

തഥാഗതന്റെ വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. അദ്ദേഹം തന്റെ മുന്‍ഗാമികളായ ധര്‍മ്മചാരികളുടേതായി കണ്ടെത്തിയ മാര്‍ഗത്തിലൂടെ വളരെ ദൂരം മുന്നോട്ടുപോയി. മിളിന്ദനെയും അശോകനെയും ഗുപ്തരാജാക്കന്മാരെയും പോലുളള കരുത്തരായ ഭരണാധിപന്മാര്‍ അടക്കമുളള ശിഷ്യവൃന്ദം പ്രചാരണം നടത്തിയിട്ടും ആ ധര്‍മ്മമാര്‍ഗവും തകര്‍ന്നടിഞ്ഞുവെന്ന് ചരിത്രം നമ്മോടുപറയുന്നു. പിന്നെ ആ വഴിക്ക് കടന്നുവന്നത് കേരളം ജന്മം നല്‍കിയ രണ്ട് തഥാഗതന്മാരാണ്. അതിലൊന്ന് ശങ്കരാചാര്യരും രണ്ടാമന്‍ ശ്രീനാരായണഗുരുവും ആയിരുന്നു. ബുദ്ധമതത്തിന്റെ നാസ്തികപ്രഭാവത്തെ അതിജീവിച്ചുകൊണ്ട് ആചാര്യപാദരുടെ ആസ്തിക പ്രഭാവം ഇവിടെ കടന്നുവന്നതിനെക്കുറിച്ച് ഗുരുദേവശിഷ്യനായ നടരാജഗുരു പറയുന്നത് "പരമ്പരാഗതമായ ജ്ഞാനവചസിന്റെ പുതിയ ഒഴുക്കുകള്‍ വന്ന് അതിനെ ഇവിടെനിന്ന് പിഴുതെറിഞ്ഞു" എന്നാണ്. ചാതുര്‍വര്‍ണ്യത്തിനുനേര്‍ക്ക് കണ്ണടച്ചുകൊണ്ട് ആചാര്യപാദര്‍ അദ്വൈതത്തെ നിര്‍വചിച്ചപ്പോള്‍ ആ ധര്‍മ്മപ്രചാരണത്തിനും മങ്ങലേറ്റു. അകത്തളങ്ങളിലിരുന്ന് ശങ്കരസൌന്ദര്യലഹരി നുണയുന്നവരേക്കാള്‍ അതിനുളള അവസരം നിഷേധിക്കപ്പെട്ട് പുറത്തുനിന്നവരുടെ എണ്ണം പെരുകിയപ്പോള്‍ ജ്ഞാനദിഗ്വിജയത്തിന്റെ ശംഖനാദത്തിലെവിടെയോ ശബ്ദം ചിലമ്പിച്ചു. ഒരു വലിയകാലത്തോളം വളര്‍ന്ന ധര്‍മ്മച്യുതിയായി ജാതി അസമത്വങ്ങള്‍ ഇവിടെ വേരുറച്ചു. ബുദ്ധന്‍ പറഞ്ഞതുപോലെ ഒട്ടേറെ മുന്‍ഗാമികള്‍ നടന്നവഴിയാണ് ഗുരുദേവനും കണ്ടെത്തിയത്. തെറ്റുകള്‍ സ്വയം ആവര്‍ത്തിക്കാതിരിക്കാനും കറപുരളാത്ത പുതിയ ഒരു ധര്‍മ്മമാര്‍ഗത്തിന് തുടക്കമിടാനുമാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. അതില്‍ നൂറുശതമാനവും വിജയിച്ചു അദ്ദേഹം. അതുകൊണ്ടാണ് പണവും അധികാരവുമുളള പ്രചാരകര്‍ ആരും തന്നെ ഇല്ലാതിരുന്നിട്ടുപോലും ഗുരുവിന്റെ ധര്‍മ്മം പ്രചരിക്കപ്പെട്ടത്. മുമ്പേ കടന്നുപോയ വലിയ ഒരു ജ്ഞാനപരമ്പരയുടെ മുഴുവന്‍ ഊര്‍ജവും ഉളളിലാവാഹിച്ചുകൊണ്ടാണ് ഗുരു യാത്രപുറപ്പെട്ടത്. പരമമായ അറിവിന്റെ ധവളിമയില്‍ സഞ്ചരിച്ച ഗുരു പരമ്പരാഗതരീതികളില്‍ ശരിയായതിനോട് പൊരുത്തപ്പെട്ടും. സത്യത്തോട് നീതിപുലര്‍ത്താത്തവയെ പുറന്തളളിയും ധര്‍മ്മത്തിന്റെ വഴിയില്‍ ശുദ്ധിവരുത്തി. ഉറമ്പും കരിയിലകള്‍പോലും അറിയാതെയുളള പാദചലനമായിരുന്നു അത്. മുല്ലപ്പൂക്കള്‍ അതിന്റെ സത്യമാകുന്ന സൌരഭ്യം ആയുധമാക്കി യുദ്ധം ചെയ്ത് ദുര്‍ഗന്ധമാകുന്ന ധര്‍മ്മച്യുതിയെ തുടച്ചുമാറ്റുംപോലെയായിരുന്നു ആ പ്രയാണം. ഗുരു ചരിച്ച ധര്‍മ്മം കാലാതിവര്‍ത്തിയാണെങ്കിലും അതുള്‍ക്കൊണ്ട് പ്രചരിപ്പിക്കാനും ആചരിക്കാനും ആളില്ലാതെപോയാല്‍ ഗുരുമാര്‍ഗത്തിലും അഴുക്കുകയറും. വഴി മറയും തഥാഗതന്റെ മുന്‍ഗാമികള്‍ക്ക് പിന്നാലെ പ്രപഞ്ചസത്യത്തിലേക്കുളള വഴി അടഞ്ഞതുപോലെ ചരിത്രം ആവര്‍ത്തിക്കപ്പെടും.

പരമ്പരാഗതധര്‍മ്മമാര്‍ഗത്തില്‍ മുന്‍ഗാമികള്‍ ശീലിച്ച മാര്‍ഗങ്ങളില്‍ ഗുരു തളളിപ്പറഞ്ഞ നിരവധി സമ്പ്രദായങ്ങളുണ്ട്. അതിലൊന്നാണ് സന്യാസത്തിന് കാവി എന്ന യൂണിഫോം ധരിക്കുന്ന രീതി. വസ്ത്രം നാണം മറയ്ക്കാനും ശരീരസംരക്ഷണത്തിനുമുളളതാണ്. അതിന് വൃത്തിയും ശുദ്ധിയും ലാളിത്യവും വേണം എന്നേ തൃപ്പാദങ്ങള്‍ വിവക്ഷിച്ചതുളളൂ. ഭാരതീയര്‍ക്ക് പക്ഷേ, കാവി ത്യാഗത്തിന്റെ പ്രതീകമാണ്. അതിനാല്‍ സ്വയം ത്യാഗിയായ ഗുരുവര്യനു നേര്‍ക്ക് ശിഷ്യര്‍പോലും ആ പഴയപാതയില്‍നിന്നുകൊണ്ട് പലതവണ കാവിവച്ചു നീട്ടി. പ്രകടനപരതകളെ നിരസിച്ചുകൊണ്ട് ശുദ്ധബ്രഹ്മത്തിന്റെ വെളുപ്പ് പ്രസരിപ്പിച്ചിരുന്ന ഗുരുവിനെ അവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞതേയില്ല. ഒരിക്കല്‍ ഇഷ്ടജനങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങി വെളളവസ്ത്രംമാറ്റി കാവി ധരിച്ചിട്ട് ഗുരു ചോദിച്ചു "ഇതില്‍ അഴുക്കുപറ്റിയാല്‍ അറിയില്ല അല്ലേ." ആ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ വായിച്ച് യുവതലമുറ ഇന്ന് ഗുരുവിനെ നോക്കി ആശ്ചര്യപ്പെടുന്നു. കാരണം, ഉളളിലെയും പുറത്തെയും അഴുക്കു മറച്ചുപിടിക്കാന്‍ സുരക്ഷിതമാര്‍ഗമായി കാവിധരിക്കുന്നവരെ നമ്മള്‍ കണ്ടുമടുക്കുകയാണല്ലോ!

ചൈതന്യസ്വാമി എന്ന ശിഷ്യന് സന്യാസദീക്ഷാദാന സമയത്ത് വെളളവസ്ത്രം നല്‍കിക്കൊണ്ട് ഗുരു മൊഴിഞ്ഞു. "ചൈതന്യര്‍ക്ക് കാവി ഉളളിലാണുളളത് അതിനാല്‍ പുറമേ വേണ്ട". വസ്ത്രമല്ല ത്യാഗമാണ് സന്യാസം എന്നു പറഞ്ഞ് സായ്പായ ഏണസ്റ്റ് കെര്‍ക്കിന് കോട്ടും ടൈയും ഷൂസും സന്യാസദീക്ഷയായി നല്‍കിയ ഗുരുസ്വാമിയുടെ സ്വത്വബോധത്തെ നാം മറന്നുപോകാതിരിക്കുക. പലതരം അഴുക്കു നിറഞ്ഞ സമൂഹത്തിലൂടെ ധര്‍മ്മപ്രചാരണാര്‍ത്ഥം നടക്കുമ്പോള്‍ അണുക്കള്‍ അടുക്കാതിരിക്കാന്‍ മഞ്ഞളിന്റെ അണുനാശകഗുണം വെളളയോടു ചേര്‍ക്കാന്‍ പറഞ്ഞു ഗുരു. അതിലൊക്കെ ഒത്തിരി ആന്തരാര്‍ത്ഥങ്ങളുണ്ട്. മഞ്ഞിന്റെ മായാപടലത്തിനപ്പുറം യഥാര്‍ത്ഥവഴികാണാന്‍ വാഹനങ്ങള്‍ മഞ്ഞപ്രകാശം ഉപയോഗിക്കുന്നതുപോലെയാണത്. അതുകേട്ടപ്പോള്‍ നാം ഒരു വിലകൂടിയ മഞ്ഞപ്പട്ടെടുത്ത് ആചാര്യനെ പുതപ്പിച്ചു. മഞ്ഞ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അങ്ങുതന്നെ പുതച്ചോളൂ എന്നു പറയുംപോലെ. തഥാഗതന്റെ വാക്കുകള്‍ അനേകശതങ്ങള്‍ പിന്നിട്ട് ആവര്‍ത്തിക്കപ്പെടാന്‍ വെമ്പല്‍പൂണ്ട് നമ്മുടെ ഹൃത്തടങ്ങളില്‍ മുട്ടിവിളിക്കുന്നത് കേള്‍ക്കുന്നില്ലേ?

Sunday, 6 May 2012

krishnanatam: അറിവിന്റെ അമ്മയ്ക്ക് 100

krishnanatam: അറിവിന്റെ അമ്മയ്ക്ക് 100: മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം....

അറിവിന്റെ അമ്മയ്ക്ക് 100


മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം.  മണ്ണില്‍ ജനിച്ചവന്റെ ദൈവസങ്കല്പത്തെ അഞ്ജനശിലയില്‍ നിന്ന് അറിവിലേയ്ക്കുയര്‍ത്തിക്കൊണ്ട്  ശ്രീനാരായണഗുരുവിന്റെ  നവ്യസന്ദേശം പുറപ്പെട്ട കര്‍മ്മക്ഷേത്രമാണ്   നൂറുവര്‍ഷത്തിന്റെ നിറകതിര്‍ ചൂടി നില്‍ക്കുന്നത്.
    "ഈ പ്രകൃതി അമ്മയാണ്.  അമ്മ അറിവാണ്. അറിവ്് ദൈവവും. അതിനാല്‍ അമ്മയാണ് നമുക്ക് ദൈവം..." എന്ന് മൊഴിഞ്ഞുകൊണ്ട് ഗുരുദേവന്‍ ശ്വേതപത്മാസനത്തില്‍ അറിവിന്റെ ദേവിയെ പ്രതിഷ്ഠിച്ചത് ഇതേപോലൊരു ചിത്രാപൌര്‍ണ്ണമി ദിനത്തിലായിരുന്നു. കാഞ്ചനശോഭയോടെ തിളങ്ങിനില്‍ക്കുന്ന ശാരദാവിഗ്രഹം തൊഴുതു നില്‍ക്കുമ്പോള്‍ മനസൊരു ഭൂതകാലത്തിന്റെ ഏടുകളിലേക്ക് ഊളിയിടുന്നു... സംഘകൃതികളില്‍ വിരിയുന്ന ആദിമകേരളീയന്റെ ചരിത്രവഴികളാണ്  ഇപ്പോള്‍ മനസില്‍ തെളിയുന്നത്.
    സഹ്യന്റെ മടിത്തട്ടിലും മഹാസമുദ്രതീരത്തും നമ്മുടെ പൂര്‍പരമ്പരയുടെ ആദിമവാസത്തിന്റെ നാളുകള്‍. ഭൂപ്രകൃതിയും തൊഴിലും അനുസരിച്ച് അഞ്ചുതിണകളിലായി മനുഷ്യര്‍ സ്വയം വേര്‍തിരിഞ്ഞ കാലം. മരുതം, കുറിഞ്ഞി, മുല്ലൈ, നൈതല്‍, പാലൈ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍  ഉരുത്തിരിഞ്ഞുവന്നു. പറകൊട്ടിപ്പാടുന്ന സമതലങ്ങളിലെ ആദിമ കൃഷിക്കാരെ മരുതനിലക്കാര്‍ എന്നുവിളിച്ചു. അവരാണ് പില്‍ക്കാലത്ത് പറയര്‍ എന്നറിയപ്പെട്ടത്. മുളയരിയും തിനയും തേനും ശേഖരിച്ച് ഉപജീവനം നടത്തിയവര്‍ കുറിഞ്ഞിനിലക്കാര്‍. അവര്‍ പിന്നീട് കുറവര്‍ എന്നറിയപ്പെട്ടു. കന്നുകാലിവളര്‍ത്തലുമായി ഉപജീവനം തേടിയവര്‍ ഇടയവര്‍ഗക്കാരായ മുല്ലൈനിവാസികളായി.  സമുദ്രത്തിലിറങ്ങി മത്സ്യം പിടിച്ചും. ഉപ്പുണ്ടാക്കിയും മദ്യമുണ്ടാക്കിയും നൈതല്‍ നിലക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചു. വനത്തില്‍ വേട്ടയാടി പാലൈ നിവാസികള്‍ അദിമവേടരായി. നൈതല്‍ നിലക്കാര്‍ കേരളതീരത്തും അവിടെ നിന്ന് ലങ്കന്‍തീരത്തുമെല്ലാം തങ്ങളുടെ സംസ്കൃതിയെ വ്യാപിപ്പിച്ചു. ഈ വിഭാഗങ്ങളില്‍നിന്നാണ് പില്‍ക്കാലത്ത് ഈഴവരും ചാന്നാന്‍മാരും മുക്കുവരും  മരയ്ക്കാന്‍മാരും പരവരുമെല്ലാം അടങ്ങുന്ന വിഭാഗങ്ങള്‍ ഉണ്ടാകുന്നത്. പണ്ട് പളളത്തുരാമന്‍ മിശ്രകാന്തി എന്ന കവിത എഴുതി ഗുരുസ്വാമിയെ വായിച്ചുകേള്‍പ്പിച്ച കഥ ഓര്‍മ്മയുണ്ടാകും. നായിക മുക്കുവത്തിയും നായകന്‍ ഈഴവനുമാണ് കവിതയില്‍. "കളളും മീനും നന്നായി ചേരും" എന്നായിരുന്നു തൃപ്പാദങ്ങള്‍ അതുകേട്ട് മൊഴിഞ്ഞത്. അത് തൃപ്പാദങ്ങളുടെ വെറും പരിഹാസമാകാമെന്നു കരുതി ശിഷ്യര്‍ ചിരിച്ചുവെങ്കിലും നൈതല്‍ നിലങ്ങളില്‍ മദ്യമുണ്ടാക്കിയും മീന്‍പിടിച്ചും ഒന്നിച്ചുജീവിച്ച രണ്ട് വിഭാഗങ്ങളുടെ ചരിത്രത്തിലേക്കായിരുന്നു തൃപ്പാദങ്ങള്‍ വിരല്‍ചൂണ്ടിയതെന്ന് വ്യക്തം. നൈതല്‍ നിവാസികളാണ് ആദ്യം നാഗരികത ഉണ്ടാക്കിയത്. അവര്‍ മത്സ്യബന്ധനത്തിനും മദ്യനിര്‍മ്മാണത്തിനുമൊപ്പം കൃഷിയും കച്ചവടവും തുടങ്ങി. ഫലപുഷ്ടിയുടെയും സന്താനോത്പാദനശേഷിയുടെയും സമൃദ്ധിയുടെയും ദൈവമായി അവര്‍ ഭൂമിയെ സങ്കല്പിച്ചു. ഭൂമി അവര്‍ക്ക് അങ്ങനെ അമ്മയും ദൈവവുമായി.  അഞ്ചു തിണകളില്‍ കുടിയേറിയ നമ്മുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ പിന്നീട് ഗോത്രഭരണവും രാജഭരണവും രൂപപ്പെടുകയായിരുന്നു. ചേര,ചോള, പാണ്ഡ്യരാജവംശങ്ങളിലേക്ക് അതിന്റെ ചരിത്രം നീളുന്നു.  അവര്‍ ഇവിടത്തെ ദ്രാവിഡരായി.ദ്രാവിഡരുടെ പുരുഷദൈവമായിരുന്നു ശിവന്‍. എങ്കിലും അമ്മദൈവത്തിനായിരുന്നു പ്രാധാന്യം.
    കേരളത്തിന്റെ ഈ ആദിമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെലോകം തുറന്നുകൊടുത്തത്. ബുദ്ധമതക്കാരായിരുന്നു.  "നാനം മോനം" എന്ന അക്ഷരമാലയും "നമോസ്തുജിനതേ" എന്നുചൊല്ലിയുളള വിദ്യാരംഭവും കുടിപ്പളളിക്കൂടങ്ങളുമായി അവര്‍ വിദ്യാദേവതയെ നമ്മുടെ പൂര്‍വികര്‍ക്ക് പരിചയപ്പെടുത്തി.  അവര്‍ അക്ഷരജ്ഞാനത്തിലൂടെ പുതിയ മേഖലകളിലേക്ക് നീങ്ങി. ബുദ്ധപാരമ്പര്യത്തിന്റെ അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യത്തിലേക്കും മറ്റും കടന്നു.  അതിനുശേഷം ആര്യന്‍ അധിനിവേശത്തില്‍ ആദിമകേരളീയര്‍ അധഃ കൃതരായി. വൈദികരായ ആദിമതലമുറയില്‍ ചിലരെ ആര്യന്മാര്‍ അവര്‍ക്കൊപ്പംകൂട്ടി. സംബന്ധം എന്ന അസംബന്ധത്തിന് കൂട്ടുനില്‍ക്കാത്തവരെ ശൂദ്രര്‍ക്കും താഴേക്ക് തളളി. അവര്‍ പഴയതുപോലെ മദ്യമുണ്ടാക്കിയും മീന്‍പിടിച്ച്ചുട്ടുതിന്നും ജീവിക്കട്ടെ എന്നു വിധിച്ചു. അങ്ങനെ അധഃകൃതവത്ക്കരിപ്പെട്ടവരുടെ ജീവിതം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്ന് ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുളളാട്ടത്തിലേക്ക് എത്തി. പന്തീരാണ്ടുസഭയുടെ ഭരണത്തില്‍ നമ്പൂതിരിമാര്‍ സര്‍വാധികാര്യക്കാരായ ചരിത്രമാണ് പിന്നീടുണ്ടായത്.
    ദാരിദ്യ്രത്തിന്റെയും അധമജീവിതത്തിന്റെയും പാതാളത്തില്‍നിന്ന് ശ്രീനാരായണഗുരുദേവന്‍ കൈപിടിച്ച് ഉയര്‍ത്തുംവരെ  ആദിമകേരളീയരുടെ അവസ്ഥ ഇതായിരുന്നു. ഗുരു ആദ്യം തന്റെ ജനതയ്ക്ക് അവരുടെ നല്ല ദൈവത്തെ തിരിച്ചുനല്‍കി. പിന്നെ അവരെ ആദര്‍ശജീവിതത്തിലേക്ക് നയിച്ചു. അതിന്റെ മറ്റൊരു ഘട്ടത്തില്‍ അറിവായി നിറയുന്ന അവരുടെ അമ്മദൈവത്തെ സര്‍വവിശുദ്ധിയോടുകൂടെ തിരികെ നല്‍കി. അതാണ് ഈ കൂപ്പുകൈക്ക് അഭിമുഖമായി ശാരദാമഠത്തിനുളളില്‍ നിറഞ്ഞു പരിലസിക്കുന്ന ശാരദാദേവിയെന്ന ബോധം മനസില്‍ ഉണര്‍ന്നപ്പോള്‍ ഉള്‍ക്കുളിരടങ്ങുന്നില്ല. "നാനംമോനം" എന്ന അക്ഷരമാലയിലൂടെ നമ്മുടെ പൂര്‍വികര്‍ക്ക് വിദ്യയെ നല്‍കിയ ബുദ്ധമതത്തോടുളള കടപ്പാടാണ് ശാരദയുടെ കോവില്‍ നിര്‍മ്മിതിയില്‍ ബുദ്ധമാതൃകയെ സ്വീകരിക്കാന്‍ തൃപ്പാദങ്ങള്‍ക്ക് പ്രേരണയായത്. അങ്ങനെ ശാരദാക്ഷേത്രം എന്നറിയപ്പെടുമായിരുന്ന ഇടം ശാരദാമഠമായി. അറവുമാടുകളുടെ ചോരകുടിക്കുന്ന ദേവീസങ്കല്പത്തെ ബുദ്ധന്റെ അഹിംസയില്‍ അധിഷ്ഠിതമാക്കി പരിഷ്കരിച്ച ഗുരുദേവന്‍ "ശാരദയ്ക്ക് പൂവും വെളളവും മതി" എന്ന് മൊഴിഞ്ഞു. പൂവ് നമ്മുടെ മനമാം മലരാണ്. വെളളം നമ്മുടെ സ്നേഹപ്രവാഹവും.  അതു നല്‍കിയാല്‍ അമ്മ അറിവിന്റെ മൊഴിമുത്തുകള്‍ പകരം തരും. അതേറ്റുവാങ്ങിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ നമ്മള്‍ വിദ്യാവിജയത്തില്‍ നൂറില്‍ നൂറും നേടിയത്.                 വിദ്യാരൂപിണിയായ ശാരദ മനുഷ്യന്റെ ഉളളില്‍ സത്യബോധം അഥവാ ജ്ഞാനത്തെ ഉളവാക്കുമെന്ന് ഗുരുദേവന്‍ പറഞ്ഞു. ജ്ഞാനോദയത്തോടെ നൂറ്റാണ്ടുകള്‍കൊണ്ട് അടിഞ്ഞുകൂടിയ പാപമെല്ലാം കഴുകിക്കളയപ്പെടുന്നു. ആത്മാവില്‍ അഴുക്കുകയറുന്നു എന്നു തോന്നുമ്പോള്‍ ശ്രീശാരദയുടെ മുന്നില്‍ വരിക. കൂപ്പുകൈയോടെ നില്‍ക്കുമ്പോള്‍ അമ്മ പ്രസാദിക്കും. നിവേദ്യമില്ല. ഇവിടെ വെടിക്കെട്ടും ഉത്സവവും ഇല്ല. പ്രാര്‍ത്നമാത്രം. അതെ ശതാബ്ദിവേളയില്‍ ജനശതങ്ങളുടെ കണ്ഠത്തില്‍നിന്ന് ശതകോടി പ്രാര്‍ത്ഥന ഉയരുകയാണ്... "മീനായതും ഭവതി മാനായതും ജനനി.."