Monday, 24 September 2012

സാർത്ഥവാഹക സംഘങ്ങൾ മുന്നോട്ടുതന്നെ ലീഡ്



കൊല്ലം കോട്ടാത്തലയിൽ ഒരു ഉൾപ്രദേശത്ത് യാത്രചെയ്യുമ്പോഴാണ് പഴയകാലത്തിന്റെ അവശേഷിപ്പുപോലുളള ആ കാഴ്​ച കണ്ടത്.
നാൽക്കവലയിലെ ഒരു ചെറിയകടയിലേക്ക് ചാക്കുകെട്ടിൽ പൊതിഞ്ഞ കപ്പയും ചുമന്നുകൊണ്ട് ഒരു മദ്ധ്യവയസ്കൻ വരുന്നു. കച്ചവടക്കാരൻ അത് തൂക്കിനോക്കി പണം നൽകി. അദ്ധ്വാനത്തിന്റെ ഫലം കൈലിമുണ്ടിന്റെ മടക്കിൽ തിരുകി മദ്ധ്യവയസ്കൻ മറഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരാൾ തോളിൽതാങ്ങി ഒരു വാഴക്കുല വില്ക്കാൻ വരുന്നു. മനസിലാകെ പഴമയുടെ സുഖമുള്ള ഗന്ധം നിറയുന്നതുപോലെ.
തൊടിയിലും പറമ്പിലും നട്ടുനനച്ചുണ്ടാക്കിയത് അവനവന്റെ ആവശ്യത്തിന് എടുത്തശേഷം ബാക്കി ക്രയവിക്രയം ചെയ്യുന്ന ഈ രീതിക്ക് ഗോത്രകാലത്തോളം പഴക്കമുണ്ട്. വർഷങ്ങളായി നഗരത്തിൽ ജീവിക്കുന്നതുകൊണ്ട് ഈ കാഴ്​ചയൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ നിന്ന് എന്നേ മാഞ്ഞുതുടങ്ങിയിരുന്നു.
പ്രാചീന കേരളത്തിലെ മരുതം നിവാസികൾ നെല്ലും കുറിഞ്ഞി നിവാസികൾ തിനയും മുളയരിയും മുല്ലൈ നിവാസികൾ പാലും പാൽ ഉത്പന്നങ്ങളും നൈതൽ നിവാസികൾ മത്സ്യവും പരസ്​പരം കൈമാറിയിരുന്നു. ബാർട്ടർ സമ്പ്രദായം എന്ന് ചരിത്രപുസ്​തകത്തിൽ പഠിച്ചിട്ടുള്ള ഈ രീതിയിലേക്ക് മദ്ധ്യവർത്തിയായി പിന്നീട് പണം കടന്നുവന്നു.
ആ ഗ്രാമീണദൃശ്യത്തിലേക്ക് വീണ്ടും മനസിനെ കടത്തിവിട്ടു. ഒരാൾക്ക് വിൽക്കാനുളളത് കപ്പയാണ്. മറ്റൊരാൾക്ക് പഴവും. കപ്പ വിറ്റയാൾ വന്ന് പഴം വാങ്ങിയേക്കാം. പഴം വിറ്റയാൾ വന്ന് കപ്പയും. ഈ ആഹാര വസ്​തുക്കളെക്കുറിച്ച് അവർ ഇരുവർക്കും ആശങ്കകളേയില്ല. കാരണം അവ വിളഞ്ഞത് അവരുടെയൊക്കെ കൺമുന്നിലാണ്.
തിരികെ തലസ്ഥാനത്തെത്തി ചാലയിലെ പച്ചക്കറിച്ചന്തവഴി നടന്നു. ലോറികളിൽ അന്യസംസ്ഥാനത്തുനിന്ന് ലോഡുകണക്കിന് പഴവും പച്ചക്കറികളും കപ്പയും ഒക്കെ വന്നുമറിയുന്നു. തിരക്കിട്ട് പായുന്ന ജനം മുൻപിൻ നോക്കാതെ വാങ്ങിക്കൊണ്ട് ഓട്ടം തുടരുന്നു. ഗ്രാമത്തിൽ കണ്ട ദൃശ്യത്തിൽനിന്ന് നേർവിപരീതമാണ് നഗരക്കാഴ്​ച. ഇത്ര തിടുക്കമില്ലായിരുന്നു അവിടെകണ്ട ക്രയവിക്രയത്തിന്. അതിൽ നന്മയുടെ ജലസ്​പർശം ഉണ്ടായിരുന്നു. പ്രഭാതത്തിൽ കപ്പയുടെ മൂടുമാന്തിയപ്പോൾ അതിന്റെ ഇലകളിൽ പറ്റിയിരുന്ന മഞ്ഞിൻതുള്ളികൾ ആ കർഷക ദേഹത്തെ മാത്രമല്ല മനസിനെയും കുളിർപ്പിച്ചിരിക്കാം. കപ്പ വാങ്ങി കഴിക്കുന്നവരിലേക്ക് ആ കുളിര് അദൃശ്യമായി പടർന്നൊഴുകും. സംസ്കാരത്തനിമ ആഹാരത്തിലൂടെ പ്രചരിക്കപ്പെടുന്നു.
ഷോപ്പിംഗ് മാളിലെ ശീതികരിച്ച ഔട്ട് ലെറ്റിലേക്കാണ് പിന്നെ കടന്നുചെന്നത്. കൃത്രിമത്തണുപ്പിന്റെ അവിഞ്ഞ ഗന്ധം. പലനിറങ്ങളിലുള്ള പായ്​ക്കറ്റുകളിൽ കാണുന്ന സാധനങ്ങൾ മിനിസ്ക്രീനിൽ പരസ്യവാചകങ്ങളിലൂടെ പരിചയമുള്ളവയാണ്. പച്ചക്കറിയും പഴവുമൊക്കെ ആകർഷകമായി പായ്​ക്കറ്റുകളിൽ അടുക്കി വച്ചിരിക്കുന്നു. വീൽ ഘടിപ്പിച്ച ബാസ്കറ്റുമായി കറങ്ങിനടന്ന് വാങ്ങിക്കൂട്ടുകയാണ് കസ്റ്റമേഴ്സ്.
ഗ്രാമത്തിൽകണ്ടത് അസ്​തമിക്കുന്ന കാലത്തിന്റെ കാഴ്​ച. രണ്ടാമത്തേത് മാറുന്ന കാലത്തിന്റേത്. മൂന്നാമത്തേത് മാറിയ കാലത്തിന്റെയും. രണ്ടാമത്തെ കാഴ്​ചയിൽ പച്ചക്കറി വന്നത് അന്യസംസ്ഥാനത്തു നിന്നാണെന്നും നമുക്കറിയാം. അവിടത്തെ കീടനാശിനി പ്രയോഗവും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. ഉൾഭയത്തോടെയാണെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാൽ നാം വാങ്ങിക്കഴിക്കുന്നു. ശീതീകരിച്ച ഔട്ട്​ലെറ്റിൽ സിനിമാനടിയെപ്പോലെ ഗ്ളാമർലുക്കുമായി ഇരിക്കുന്ന ഉത്പന്നങ്ങൾ എവിടെനിന്നു വന്നു എന്നുപോലും വാങ്ങുന്നവർക്ക് അറിയില്ല. പുറംമോടികണ്ട് വാങ്ങുകയാണ്. വേറെ നിവൃത്തിയല്ലാഞ്ഞിട്ടല്ല, അതൊരു സ്റ്റാറ്റസ് സിംബലായിക്കഴിഞ്ഞു. വിദേശകുത്തകകൾക്ക് മാർക്കറ്റ് തുറന്നിട്ടുകൊടുക്കുന്നതിലൂടെ ഇനിയുളള കാലം ഗ്രാമങ്ങളിലുള്ളവർക്കും ഈ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി മാറാമെന്ന് നമ്മുടെ ഭരണവർഗം ഉറപ്പു നൽകുകയാണിപ്പോൾ. വാങ്ങാനും വില്ക്കാനും വന്നവർ കൈയാളിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം തിരിച്ചുപി‌ടിക്കാൻ ഒരുപാട് ജീവനുകൾ ബലികൊടുക്കേണ്ടിവന്ന നാ‌ടാണിത്. അതൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ മാഞ്ഞുപോകാനുള്ള കാലമായിട്ടില്ല. എന്നിട്ടും ബഹുരാഷ്​ട്റ കുത്തകകൾക്ക് രാജ്യത്തെ വില്പനയ്​ക്ക് വച്ചുകൊണ്ട് സാമ്പത്തികഘടന മെച്ചപ്പെടുത്താനാണ് നമ്മുടെ ശ്രമം. മുംബയ് മഹാനഗരത്തിലെ സ്റ്റോക് എക്സ്ചേഞ്ചിനു മുകളിലാണ് ഇപ്പോൾ സാമ്പത്തികഘടന മിന്നിമറയുന്നത്. ജാതിഭേദമില്ലാതെ പട്ടിണി അനുഭവിക്കുന്ന ആധുനിക ഇന്ത്യക്കാരന്റെ ആമാശത്തിലെ ദഹനരസത്തിലാണ് സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ഗ്രാഫ് കാണാൻ സാധിക്കുകയെന്ന് എന്നാണ് ബോദ്ധ്യപ്പെടുക?
വ്യവസായംകൊണ്ടും വ്യാപാരംകൊണ്ടും അഭിവൃദ്ധിപ്പെ‌ടാൻ ഗുരുദേവൻ അരുൾചെയ്തു. ശിവഗിരിയിൽ ഒരു ഫ്രീ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ പ്ളാൻ വരെ ഗുരു തന്റെ ശിഷ്യരെക്കൊണ്ട് തയ്യാറാക്കിച്ചിരുന്നു. വ്യവസായങ്ങളും കൈത്തൊഴിലും വിദഗ്‌ദ്ധമായി പരിശീലിപ്പിക്കുക. കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ദേശത്തിന്റെ ഭൂപ്രകൃതിയും സാഹചര്യങ്ങളും അനുസരിച്ച് പ്രകൃതിസമ്പത്തു നശിപ്പിക്കാതെ മിതമായി ഉപയോഗിച്ചുകൊണ്ടുളള വളർച്ചയാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. കൈയും കണക്കുമില്ലാതെ വൻകിട ഇടപാടുകൾ നടത്തി വൻതുകകൾ ഉണ്ടാക്കുന്ന ഇന്നത്തെ രീതി ഗുരുവിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമാണ്. മിതമായി ഉപയോഗിച്ചാൽ ആർക്കും കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോകാവുന്ന പ്രകൃതിവിഭവങ്ങളും സാമ്പത്തിക സ്രോതസുമുള്ള രാജ്യമാണ് ഇന്ത്യ. കമ്മിഷൻ ഇടപാടുകളിലൂടെ സ്വജനങ്ങളും ഭരണകൂടവും നടത്തുന്ന മിസ് മാനേജ്മെന്റാണ് സാമ്പത്തിക അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഇല്ലാതെ പോകുന്നത്. ജീവിതത്തെ വ്യക്തമായ കാഴ്​ചപ്പാടോടെ വീക്ഷിക്കാനും സ്വതന്ത്രമായ നിഗമനങ്ങളിൽ എത്താനുമുള്ള വിദ്യാഭ്യാസം നൽകണം എന്ന് ഗുരുദേവൻ പറഞ്ഞത് ഉൾക്കൊളളാൻ കഴിയാതെ പോയതുകൊണ്ടാണ് രാജ്യത്തെ അടിമത്തത്തിലേക്ക് വഴിനടത്തുന്ന സർക്കാരുകളും പ്രതികരണശേഷി നഷ്​ടപ്പെടുന്ന തലമുറയും ഇവിടെ ഉണ്ടാകുന്നത്.
ശുദ്ധീകരണത്തിന്റെ ചുവടുവയ്‌പ് എവിടെത്തുടങ്ങണം എന്ന സംശയവുമായി ഗുരുദേവനെ ധ്യാനിച്ച് ശിവഗിരിയിലെ മഹാസമാധിമന്ദിരത്തിന് പ്രദക്ഷിണം പൂർത്തിയാക്കിയിട്ടും പ്രത്യേകിച്ച് ഒരു ഉത്തരവും കിട്ടാത്തതിന്റെ നിരാശയോടെയാണ് കുന്നിറങ്ങിയത്.
പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറു ബോർഡുകണ്ടു. 'കപ്പ വില്ക്കപ്പെടും'. മാർക്കറ്റ് വിലയേക്കാൾ തുച്ഛമായ ഒരു തുകയും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അത് ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി വച്ചതാണെന്നറിഞ്ഞു. ആശ്രമംവക സ്ഥലത്ത് അദ്ദേഹവും സന്യാസിമാരും നട്ടുനനച്ചു വളർത്തിയതിന്റെ ഒരു ഭാഗമാണ് മിതമായ വിലയ്​ക്ക് വിൽക്കുന്നത്. കോട്ടാത്തലയിലെ ഗ്രാമീണദൃശ്യം അവിടെ പുനഃസൃഷ്ടിക്കപ്പെട്ടതുപോലെ തോന്നി. നിശബ്ദമായ ഒരു സമരംപോലെയുണ്ടിത്. ആരെയും പ്രകോപിപ്പിക്കാത്ത പദചലനങ്ങളിലൂടെ അതിശക്തമായ സമാന്തരസാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുത്തുകൊണ്ടായിരുന്നല്ലോ ഗുരുദേവൻ കാലഘട്ടത്തെ തിരുത്തിയത്. അങ്ങനെയൊരു വിപ്ളവബോധം ഒന്നുകൂടി ഉളളിൽ ഊതിയുണർത്തേണ്ടിയിരിക്കുന്നുവെന്ന് ഗുരു മൊഴിയുന്നതുപോലെ തോന്നി.

Tuesday, 18 September 2012

krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം

krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം:   സജീവ് കൃഷ്ണൻ തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവ...

മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം


 


തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവറിൽ എഴുതിത്തരുമോ?" അറുപതുകഴിഞ്ഞ ഒരു വീട്ടമ്മയാണ്. ജരാനരകൾ ആധിപത്യം ഉറപ്പിച്ച മുഖത്ത് ദീനത നിഴൽവിരിച്ചുനില്പുണ്ട്. അബുദാബിയിലെ ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരാളുടെ വിലാസമാണത്. കത്ത് ആർക്കാണെന്ന് അന്വേഷിച്ചു. സഹോദരനുളളതാണത്രേ. ബിരുദംനേടി അലഞ്ഞുനടക്കുന്ന തന്റെ മകനെ ഒന്നു കരകടത്തണം എന്ന പ്രാർത്ഥനയാണ് അതിലെ വരികൾ. അവരുടെ മുന്നിൽ ഏകരക്ഷകൻ ഗൾഫിലുളള സഹോദരനാണ്. വിശ്രമത്തിന്റെ സ്വസ്തി അറിയേണ്ട പ്രായത്തിൽ മൂന്നുനാലു വയറുകൾ പൊരിയാതെ കാക്കേണ്ട ഉത്തരവാദിത്വം ആ അമ്മയെ ആരുടെ കാലുപിടിക്കാനും നിർബന്ധിക്കുന്നു. വിലാസം എഴുതി കത്ത് പെട്ടിയിലിട്ടുകൊടുത്തു. ഒന്നു ചിരിക്കാൻ അവർ ശ്രമിച്ചു. പക്ഷേ, സങ്കടങ്ങൾ ആ മുഖപേശികളെ ചിരിക്കാൻ അനുവദിക്കാതെ പിന്നോട്ടുവലിക്കുകയാണ്. "നന്നായി പ്രാർത്ഥിച്ചാൽ മതി ഒക്കെ ശരിയാകും." എന്നുപറയാനാണ് തോന്നിയത്.

തിരികെഓഫീസിലേക്ക് നടക്കുമ്പോൾ ആലോചിച്ചു. മനുഷ്യൻ എന്നു മുതൽക്കാണ് അവന്റെ ആവശ്യങ്ങൾക്ക് ദൈവത്തെ ആശ്രയിച്ചു തുടങ്ങിയത്.

ഋഗ്വേദംഎഴുതപ്പെടുന്നതിനുമുമ്പുളള കാലത്ത് മനുഷ്യനുമേൽ പ്രകൃതി അതിന്റെ കഠിനപരീക്ഷകൾ നടത്തിയിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അഗ്നി പർവത സ്ഫോടനവും ഭൂകമ്പവും വെള്ളപ്പൊക്കവും കഠിനവരൾച്ചയും ഇടിമിന്നലും ഹിസ്രജന്തുക്കളും ജീവനെടുക്കാൻ വരുന്നത് അവനെ പേടിപ്പെടുത്തി. ഇവയെ എല്ലാം നേരിടാനുള്ള കരുത്തില്ലാതെ തോറ്റടിയുന്നിടത്താണ് പ്രാർത്ഥന എന്ന ആശയം ഉടലെടുത്തത്. ഈ ശക്തികളെ പ്രാർത്ഥനകൊണ്ട് തങ്ങൾക്ക് അനുകൂലമാക്കാനായി ശ്രമം. ഋഗ്വേദത്തിലെ പല മന്ത്രങ്ങളുടെയും അടിസ്ഥാനം ഇതാണെന്ന് ചരിത്രഗവേഷകർ പറയുന്നു. സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങൾ ബോധമണ്ഡലത്തെ അലട്ടിത്തുടങ്ങിയപ്പോഴാണ് മനുഷ്യൻ ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ചു തുടങ്ങിയത്. അതായിരിക്കണം ദൈവത്തെ അന്വേഷിച്ചുളള യാത്രയുടെ ആരംഭം. വേദങ്ങൾ അതിനുളള മാർഗങ്ങൾ ചിട്ടപ്പെടുത്തി. പ്രവാചകർ അതിന് അവരുടേതായ വ്യാഖ്യാനങ്ങൾ നൽകി. അവ അവരുടെ മതങ്ങൾ അഥവാ അഭിപ്രായങ്ങൾ എന്ന നിലയിൽ പ്രചരിച്ചു. അവരെ പിന്തുടർന്നവർ വ്യത്യസ്ത മതങ്ങൾ ഉണ്ടാക്കി. ഓരോന്നിനും വ്യത്യസ്തമെന്നുതോന്നുന്ന ആരാധനാരീതികൾ ഉണ്ടായി. അത് ആ മതപ്രവാചകൻ ജനിച്ചതും ജീവിച്ചതുമായ നാടിന്റെ പൊതുരീതികളോടും സംസ്കാരത്തോടും പൊരുത്തപ്പെട്ടുനിന്നു. യാത്രാസൗകര്യങ്ങൾ വന്നതോടെ അവയുടെ പ്രചാരകർ കടൽകടന്നും മലകൾ താണ്ടിയും മതപ്രചാരണം നടത്തി. നിലവിൽ ഉള്ളതിനേക്കാൾ ശ്രേഷ്ഠമാണ് തങ്ങളുടെ ഈശ്വരാരാധനാരീതിയെന്ന് ബോധ്യപ്പെടുത്താൻ അവർ സ്വമതങ്ങളുടെ ആചാരത്തനിമയെ അതേപ‌ടി നിലനിറുത്താൻ ശ്രമിച്ചു. അതിന്റെ ചട്ടക്കൂട് സംരക്ഷിക്കാൻ ആത്മീയമായ വളർച്ചയെക്കാൾ ഭൗതികമായ അധികാരം നേടിയെടുക്കാനാണ് അവരെല്ലാംതന്നെ ശ്രമിച്ചത്. അങ്ങനെ സംഭവിക്കുകയും ചെയ്തു. ആദിയിൽ ഏത് സത്യം തേടിയാണോ അന്വേഷണം തുടങ്ങിയത്, അതിന്റെ പാതയിൽനിന്ന് വ്യതിചലിച്ച് സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങളിലേക്ക് തന്നെ മതങ്ങൾ മനുഷ്യനെ തിരിച്ചെത്തിച്ചു.
വൈകിട്ട്കുന്നുംപാറയിലെ സുബ്രഹ്മണ്യനെ വന്ദിച്ച് ഗുരുമന്ദിരത്തിനരികിലിരിക്കുമ്പോഴും രാവിലെ തപാൽ ഓഫീസിൽ കണ്ട അമ്മയുടെ രൂപമായിരുന്നു മനസിൽ. അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചു. മകന്റെ ജോലി. അതു ശരിയായാലോ? ഇഷ്ടഭക്ഷണം, നല്ല വീട്, പെൺമക്കളുടെ വിവാഹം, മകന്റെ വിവാഹം, കുട്ടികൾ... ഒടുവിൽ അവർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ അതിന്റെ ദുഃഖം... അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

ചിന്തകൾക്ക്ചക്രവാളത്തിൽ ചുവന്നുകൂടുന്ന മേഘക്കൂട്ടങ്ങളുമായി രൂപസാമ്യം തോന്നി. ആഴക്കടലിൽ ഒരു കപ്പൽ കരതേടിപ്പോകുന്നത് കാഴ്ചയിലുടക്കുന്നു. അപ്പോൾ,

"നാവികൻനീ ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം." എന്ന വരികൾ ഉളളിലൂറുന്നു. രാവ് കണ്ട് വെമ്പൽപൂണ്ട പക്ഷിയെപ്പോലെ സംശയങ്ങൾ ഉത്തരംതേടി അതാ ദൈവദശകത്തിലേക്ക് ചേക്കേറാനെന്നപോലെ പറന്നടുക്കുന്നു.

മനുഷ്യൻഇന്നേവരെ ദൈവത്തെക്കുറിച്ച് അവതരിപ്പിച്ച വിഭിന്ന സിദ്ധാന്തങ്ങൾ, വിഭിന്ന മതങ്ങൾ പ്രചരിപ്പിച്ച സാധനകൾ, തത്വചിന്തകൾ എന്നിവ വിരൽചൂണ്ടിയ അതേ സാക്ഷാത്കാരം. അതെല്ലാം ഒട്ടും കലർപ്പില്ലാതെ, തികഞ്ഞ പരിശുദ്ധിയോടെ ഈ ചെറുകൃതിയിൽ സമന്വയിപ്പിക്കുമ്പോൾ മനുഷ്യന്റെ ഈ വിധ ദുഃഖങ്ങൾക്കെല്ലാം ഒരു സിദ്ധൗഷധമായിത്തീരട്ടെ ദൈവദശകം എന്ന് ഗുരുദേവൻ ദീർഘവീക്ഷണം ചെയ്തിരിക്കാം.

ഏതുമതസ്ഥനും മതങ്ങളുടെ ചട്ടക്കൂട് പൊളിച്ചു പുറത്തുകടന്നവനും ഈശ്വരവിശ്വാസിക്കും അവിശ്വാസിക്കും ജീവിതസത്യത്തെ ബോധ്യമാക്കാൻ വേണ്ടതെല്ലാം ദൈവദശകം നൽകുന്നു. ബൃഹത്ഗ്രന്ഥങ്ങളിൽ സഹസ്രാബ്ദങ്ങൾകൊണ്ട് ജ്ഞാനികൾ ആയിരക്കണക്കിന് പേജുകളിൽ വിശദമാക്കാൻ ശ്രമിച്ച സത്യഭാഷ്യങ്ങൾ പത്തുപദ്യങ്ങളിൽ കുറുക്കിയെടുക്കാൻ തൃപ്പാദങ്ങൾ എത്രത്തോളം തപിച്ചിരിക്കാം എന്നാലോചിച്ചപ്പോൾ അറിയാതെ ഉള്ളുരുകിപ്പോയി. വേദാന്തത്തിന്റെ നാടെന്നൂറ്റംകൊളളുന്ന ഭാരതം വേദാന്തത്തിനു ഒരന്തമുണ്ടെങ്കിൽ അത് ദൈവദശകമാണെന്ന് തിരിച്ചറിയാൻ വല്ലാതെ വൈകുന്നു. മതേതരഭാരതത്തിന് ലോകംകേൾക്കെ ഉറക്കെപ്പാടാൻ ദൈവദശകത്തോളം യോഗ്യമായി മറ്റെന്താണുളളത്? ദൈവദശകം ദേശീയ പ്രാർത്ഥനാഗീതമാക്കാനുളള ശ്രമങ്ങൾ എങ്ങുമെത്താതെ പോവുകയാണ്. ദൈവദശകം വിവിധഭാഷകളിൽ പ്രചരിപ്പിക്കാനും തങ്ങളുടെ വിശ്വാസങ്ങളിൽനിന്ന് അന്യമല്ല ഇതെന്നും അതിനെ കൂടുതൽ ശുദ്ധീകരിക്കുന്ന പ്രാർത്ഥനയാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനും നാം ബാദ്ധ്യസ്ഥരായിരിക്കുന്നു. ദൈവദശകത്തിന് ദേശീയതലത്തിൽ അംഗീകാരം നേടിക്കൊടുക്കാനുളള തപസ്യാ സമാനമായ ഒരു യത്നത്തിന് മഹാസമാധിദിനത്തിൽ നമുക്ക് തുടക്കം കുറിക്കാം. ദൈവദശകം സ്വയം ജീവിതപ്രാർത്ഥനയാക്കിക്കൊണ്ട് പ്രചരിപ്പിക്കുകയാണ് ശരിയായ മാർഗം. അത് നമ്മുടെ സ്വപ്രകൃതത്തിന്റെ ഭാഗമായാൽ ഉണ്ടാകുന്ന ആത്മബലം നിസാരമായിരിക്കില്ല. സത്യം തിരിച്ചറിയുന്നവർ പിന്നെ മതങ്ങളുടെയും ജാതികളുടെയും രാജ്യങ്ങളുടെയും വേലിക്കെട്ട് തകർത്ത് ദൈവദശകത്തിനുപിന്നിൽ ഈശ്വരസാക്ഷാത്കാരത്തിനായി അണിനിരക്കും. ആദിമമനുഷ്യൻ അന്വേഷിച്ചു തുടങ്ങിയ ദൈവം ആ ദിവസം മാനവർക്ക് പ്രത്യക്ഷാനുഭവമാകും

Monday, 23 July 2012

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​



അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു. 

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌. 

Monday, 9 July 2012

"സ്വല്പംപിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം"


തലസ്ഥാനത്തെ ഒരു വില്ലേജ് ഓഫീസ്. പല ആവശ്യങ്ങള്‍ക്കായി തിങ്ങിക്കൂടി നില്‍ക്കുകയാണ് ജനം. ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മദ്ധ്യവയസ്സ്പിന്നിട്ട ഒരു വീട്ടമ്മയും ഓഫീസ് ക്ളാര്‍ക്കും തമ്മില്‍ ചെറിയ തര്‍ക്കം നടക്കുന്നു. അവരുടെയും പിതാവിന്റെയും പേരുകള്‍ മറ്റൊരു മതപ്രകാരമുളളതാണ്. സര്‍ട്ടിഫിക്കറ്റിലും അതേ മതമാണ്. അവര്‍ക്ക് വേണ്ടത് ഹിന്ദു എസ്. സി സര്‍ട്ടിഫിക്കറ്റും. ഇവര്‍ ഹിന്ദു എസ്. സി ആണെന്ന കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണ് ക്ളാര്‍ക്ക്. അതിനൊന്നും അവര്‍ക്ക് മറുപടിയില്ല. "കുട്ടിയുടെ പഠനം നടക്കണം. അതിന് ഇത് കൂടിയേ തീരൂ" എന്ന് മന്ത്രംപോലെ ഉരുവിടുകമാത്രമാണവര്‍ ചെയ്യുന്നത്.

"നിങ്ങള്‍ പോയിട്ട് തിങ്കളാഴ്ചവരൂ. ഞാന്‍ ഓഫീസറുമായി സംസാരിക്കട്ടെ" എന്നുപറഞ്ഞ് ക്ളാര്‍ക്ക് അവരെ മടക്കി അയച്ചു. എന്നിട്ടും പോകാന്‍ മടിച്ച് പുറത്തെ മരത്തണലില്‍ അവര്‍ നിന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് ഉപജീവനം കഴിക്കുന്ന പലരും അവരെ സമീപിച്ച് പോംവഴികള്‍ പറയുന്നുണ്ട്. ഇവരെപ്പോലെ ജീവിതത്തിന്റെ പരിതോവസ്ഥകളില്‍ സഹായിച്ചവര്‍ ചൊല്ലിക്കൊടുത്ത മതം സ്വീകരിക്കേണ്ടിവന്നവര്‍ ഒട്ടേറെയുണ്ടെന്ന് ആ വീട്ടമ്മ പറഞ്ഞു. മതം മാറിയാല്‍ ജീവിത നിലവാരം ഉയരും എന്നു കരുതിയാണ് അവരില്‍ ഭൂരിഭാഗവും അതു ചെയ്തത്. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സാമൂഹ്യമായ ഉന്നമനം ഉണ്ടാകുന്നില്ല. താഴ്ന്ന ജാതിക്കാര്‍ മതംമാറിച്ചെന്നാലും താഴ്ന്നവര്‍ തന്നെ. അവരുമായി വിവാഹബന്ധമോ മറ്റെന്തിലും സഹകരണമോ ആ മതത്തില്‍ നിലവിലുണ്ടായിരുന്നവരില്‍ നിന്ന് ലഭിക്കുന്നില്ല. മതം മാറുന്നതുവരെയുണ്ടായിരുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കാതെവരുമ്പോള്‍ അവര്‍ വീണ്ടും പഴയതിലേക്ക് തിരിച്ചുവരും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെങ്കിലും നേടി കുട്ടികളുടെ വിദ്യാഭ്യാസം നടത്താമെന്ന് ധരിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടാവും. പേരും മതവും സര്‍ട്ടിഫിക്കറ്റുകളില്‍ സഹിതം മാറിക്കഴിഞ്ഞുവല്ലോ! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കും മതം മാറാന്‍ അവകാശമുണ്ട്. എന്നാല്‍ സാമൂഹ്യവും സാമ്പത്തികവുമായ അവശത മുതലെടുത്ത് അവരെ സ്വാധീനിച്ചു മതം മാറ്റുന്നവര്‍ക്ക് തുടര്‍ന്നും സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടാവേണ്ടതല്ലേ? സ്വന്തം മതത്തില്‍ അനുയായികള്‍ കൂടുന്നു എന്നുകാണിച്ചാല്‍ മാത്രം മതിയോ? അവരെ വീണ്ടും ദളിതാവസ്ഥയിലേക്ക് തളളിവിടുന്നതില്‍ എന്ത് ന്യായമാണ് ഉളളത്? സ്വന്തം പേരും ആരാധിക്കുന്ന ദൈവത്തിന്റെ പേരും മാറ്റിയാല്‍ ഒരാള്‍ക്ക് സാംസ്കാരികമായി എന്ത് ഉന്നതിയാണ് ഉണ്ടാവുക? എന്നൊക്കെയുളള ചിന്തകള്‍ വില്ലേജ് ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മനസിനെ മഥിച്ചുകൊണ്ടിരുന്നു.

കേരളത്തില്‍ ജാതി അയിത്തത്തില്‍ മനംനൊന്ത് ഈഴവര്‍ ഒന്നടങ്കം ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകണം എന്ന ചര്‍ച്ച നടക്കുന്നകാലം. ഗുരുദേവന്‍ ക്രിസ്തുമതത്തില്‍ ചേരണം എന്ന് ആവശ്യപ്പെട്ട ഒരു പാതിരിയോട് "നിങ്ങള്‍ ജനിക്കും മുമ്പേ നാം ക്രിസ്തുമതത്തില്‍ ഉളളതാണ്" എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. എസ്. എന്‍. ഡി. പിയോഗത്തില്‍ മതംമാറ്റച്ചര്‍ച്ചകള്‍ നടക്കുമ്പോള്‍ യാദൃശ്ചികമായി അവിടെയെത്തിയ ഗുരുദേവന്‍ കുറച്ചുനേരം ഈ ചര്‍ച്ചകള്‍ കേട്ടിരുന്നു.

" മതം മാറണമെന്നാണോ ആഗ്രഹം?" എന്ന് ഗുരു ചോദിച്ചു.

" അതേ" എന്ന് മതംമാറ്റവാദികള്‍ ഉത്തരം പറഞ്ഞു. ഗുരുദേവന്‍ ഒന്നും മിണ്ടാതെ അവിടെനിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു കുറിപ്പെഴുതി ബോധാനന്ദസ്വാമിയുടെ കൈവശം കൊടുത്തുവിട്ടു. ബോധാനന്ദസ്വാമി യോഗത്തില്‍ എത്തി അതു വായിച്ചു

" മതം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുള്ള സനാതനധര്‍മ്മത്തെ മതമായി വിശ്വസിച്ച് ആ മതത്തില്‍ ചേരാവുന്നതാണ്" എന്നായിരുന്നു ആ കുറിപ്പില്‍ സ്വാമി എഴുതിയിരുന്നത്.

'സനാതനം'എന്നാല്‍ എന്നും നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. മനുഷ്യരില്‍ ജാതിവ്യത്യാസമില്ല എന്ന സത്യം മാത്രമേ എന്നും നിലനില്‍ക്കൂ. ലോകത്തെ നയിക്കുന്ന ധര്‍മ്മവും അതില്‍ അധിഷ്ഠിതമാണ്. ധര്‍മ്മത്തിന്റെ അടിത്തറ അഹിംസയാണ്. ജീവിതം മറ്റുളളവരുടെകൂടി ഹിതമറിഞ്ഞ് ആചരിക്കാനുളള തപസ്യയാണ്. വിവേകവും അനുകമ്പയുമാണ് അതിന്റെ മറ്റ് വശങ്ങള്‍. അതായിരിക്കണം എല്ലാവരുടെയും മതം, അഥവാ അഭിപ്രായം എന്നാണ് തൃപ്പാദങ്ങള്‍ ഉദ്ദേശിച്ചത്. സനാതനധര്‍മ്മം മതമാക്കണം എന്ന ഗുരുവിന്റെ ഉപദേശം പില്‍ക്കാലത്ത് ഹൈന്ദവ വാദികള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സനാതന ധര്‍മ്മം ഒരു പ്രത്യേകമതമല്ല എല്ലാ മതങ്ങളുടെയും ഉള്‍ക്കാമ്പാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും. ആ അടിത്തട്ടില്‍ നിന്നുകൊണ്ടാണ് പലമതസാരവും ഏകമെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ഗുരു അരുള്‍ചെയ്യുന്നത്.

ഈ ഭൌതികപ്രപഞ്ചത്തിന്റെ മായക്കാഴ്ചകള്‍ കണ്ട് മദിച്ച് നടക്കുകയാണ് മനുഷ്യന്‍. കൂടുതല്‍ സുഖം എവിടെയുണ്ടോ അങ്ങോട്ട് ഒഴുകിയെത്തും. ഇത്തരം മനോനിയന്ത്രണമില്ലായ്മയാണ് അവസരവാദികളായ മതപ്രചാരകരും രാഷ്ട്രീയക്കാരും കച്ചവടക്കാരും മുതലെടുക്കുന്നത്. മനസിനെ നിയന്ത്രിക്കാനും ഭോഗചിന്തകളെ നിയന്ത്രിക്കാനും ദൈവവിചാരം നിലനിറുത്താനുമാണ് മതങ്ങള്‍ ശ്രമിക്കേണ്ടത്. കൂടുതല്‍ ഭോഗങ്ങള്‍ കാണിച്ച് വിളിച്ചുകൊണ്ടുപോയി വഞ്ചിക്കുകയല്ല വേണ്ടത്. മതങ്ങള്‍ സമൂഹ നന്മയ്ക്ക് ഉതകുന്നത് അതില്‍ വിശ്വസിക്കുന്നവരെ നിസ്വാര്‍ത്ഥരും അച്ചടക്കമുളളവരുമാക്കി മാറ്റുമ്പോഴാണ്.

" പ്രപഞ്ചമിഥ്യാത്ത്വത്തെപ്പറ്റി നിരന്തരം സ്മരിക്കണം. അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഒട്ടിപ്പോകും" എന്ന് ഗുരുദേവന്‍ ഇടയ്ക്കിടെ സന്ദര്‍ഭോചിതമായി പറയുമായിരുന്നു.

ആഗമാനന്ദസ്വാമികള്‍ സന്യാസിയാകുന്നതിനുമുമ്പ് ഒരിക്കല്‍ ഗുരുദേവനെ സന്ദര്‍ശിച്ചു . "സ്വല്പം പിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം" എന്ന് ഗുരു അദ്ദേഹത്തോടു പറഞ്ഞു. വേണമെങ്കില്‍ അത് താന്‍ ഉണ്ടാക്കിത്തരാം എന്നും ഗുരു പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ അത് ചെവിക്കൊണ്ടില്ല. ജാത്യാഭിമാനികളായ അവര്‍ക്ക് ഗുരുവില്‍ അത്രവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് മഞ്ഞപ്പിത്തം കടുത്ത് തലചുറ്റിവീണു. അപ്പോഴാണ് ഗുരുസ്വാമിയുടെ വാക്കിന്റെ വില അവര്‍ തിരിച്ചറിഞ്ഞത്. മതപ്രീണനത്തിന്റെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ നോക്കി ഗുരുദേവന്‍ പറയുന്നു, എല്ലാവരും 'കല്യാണഘൃതം കഴിക്കാന്‍'. ആരും കേള്‍ക്കുന്നില്ല. 'കല്യാണം' എന്നാല്‍ 'മംഗളം' എന്നാണ് അര്‍ത്ഥം. മംഗളദായിയായ ഘൃതം അഥവാ നെയ്യ് ആണ് ഗുരുവിന്റെ സനാതനധര്‍മ്മം. അത് ഉള്ളിലാക്കിയാല്‍ ഒന്നിലേക്കും തലചുറ്റിവീഴാതെ ജീവിക്കാം

Sunday, 24 June 2012

രണ്ട് മാധവന്മാരും ഒരു ഹരിദാസിയും


വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്നത്തെ അത്രയും പ്രചാരമില്ലാത്ത കാലമാണത്. പത്രങ്ങള്‍ വായിച്ചറിയാന്‍ സാധ്യതയുളളവര്‍ അത്ര വലിയ സംഖ്യവരില്ല. അതിനാല്‍ തിരുനാള്‍ ദിനത്തില്‍ ആഘോഷപൂര്‍വം ഒത്തുകൂടുന്നവരോട് ഗുരുദേവന്‍ അക്കൊല്ലം പ്രാധാന്യംകൊടുക്കേണ്ട വിഷയം എന്തെന്ന് പറയും. ഗുരുഭക്തരും എസ്. എന്‍. ഡി പിയോഗം പ്രവര്‍ത്തകരും നാടുമുഴുവന്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചും സ്വാമിതൃപ്പാദങ്ങളുടെ മൊഴികള്‍ ഭക്ത്യാദരപൂര്‍വം ജനസമക്ഷം അവതരിപ്പിക്കും. അങ്ങനെയായിരുന്നു പതിവ്. കേരളത്തില്‍ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ജാതിവേര്‍തിരിവില്ലാത്ത ആരാധനാസമ്പ്രദായം കൊണ്ടുവന്നതും ജനങ്ങളില്‍ ശുചിത്വബോധം ഉണര്‍ത്തിയതും ഇത്തരം തിരുനാള്‍ സന്ദേശങ്ങളിലൂടെയായിരുന്നു.

1921 ലെ ശ്രീനാരായണ ജയന്തിദിനത്തില്‍ ഗുരുദേവന്റെ സന്ദേശമൊഴികള്‍ ഇങ്ങനെയായിരുന്നു:
" മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്." സ്വാഭാവികമായും ഇന്നും ഭൂരിഭാഗം പേരും വിമുഖതകാട്ടുന്ന ഗുരുസന്ദേശമാണ് മദ്യവര്‍ജനം. അതിനാല്‍ അക്കൊല്ലം ഗുരുസന്ദേശം നെഞ്ചിലേറ്റി ഭക്തര്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നുവേണമെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് വിചാരിക്കാം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തിരുവിതാംകൂറില്‍ ആ ദിവ്യസന്ദേശം വളരെവേഗം അലയടിച്ചുയര്‍ന്നു. ടി. കെ. മാധവന്റെ നേതൃത്വത്തില്‍ എസ്. എന്‍.ഡി. പിയോഗം മദ്യവര്‍ജ്ജനപ്രസ്ഥാനവുമായി മുന്നോട്ടുവന്നു. ത്യാഗസുരഭിലമായ പോരാട്ടത്തിന്റെ മൂന്നുവര്‍ഷങ്ങള്‍ക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ ചരിത്രമെഴുതിയവര്‍ തമസ്കരിച്ച ഒരു ധര്‍മ്മസമരമായിരുന്നു അത്. രാജ്യത്ത് ആദ്യമായാണ് അങ്ങനെയൊരു മദ്യവര്‍ജ്ജനപ്രക്ഷോഭം അരങ്ങേറിയത്.

മദ്യത്തിന്റെ ദൂഷ്യങ്ങളും ഗുരുസന്ദേശത്തിന്റെ പ്രസക്തിയും വിവരിച്ച് മീറ്റിംഗുകളും യോഗങ്ങളും നടന്നു. മിക്ക യോഗങ്ങളിലും ടി. കെ. മാധവന്‍ നേരിട്ട് പങ്കെടുത്തിരുന്നു. സര്‍ക്കാരിനെക്കൊണ്ട് ഘട്ടംഘട്ടമായി മദ്യം നിരോധിപ്പിക്കുന്ന ഒരു സ്കീം അന്ന് മാധവനും കുമാരനാശാനും ചേര്‍ന്ന് തയ്യാറാക്കി ദിവാന്‍ സമക്ഷം അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവന്റെ ആഹ്വാനം ഉളളതിനാല്‍ രാജഭരണത്തിന് ആ ആവശ്യം നിഷേധിക്കാന്‍ കഴിഞ്ഞില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് തിരുവിതാംകൂറിലെ ആറ് താലൂക്കുകളില്‍ മദ്യവര്‍ജനം പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിച്ചു. അന്ന് ടി. കെ. മാധവന് ഒരു ഓമനപ്പേര് വീണു-തിരുവിതാംകൂറിന്റെ പുസിഫട്ട്.

മദ്യ ഷാപ്പുകള്‍ കൂടിവരുന്നത് നിയന്ത്രിക്കാന്‍ അന്ന് യോഗത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കുകയുണ്ടായി. കളളുചെത്തുവ്യവസായത്തില്‍നിന്നും മദ്യനിര്‍മ്മാണത്തൊഴിലുകളില്‍നിന്നും ആള്‍ക്കാര്‍ പിന്‍വലിഞ്ഞു തുടങ്ങി. ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ലാതെയായി. ഈഴവര്‍ മാത്രമായിരുന്നില്ല ഈ സ്വാമിസന്ദേശം നടപ്പാക്കാന്‍ ഇറങ്ങിയത്. ഇതരസമുദായങ്ങളും സഹകരിച്ചു. അന്ന്് പ്രജാസഭയില്‍ മദ്യവര്‍ജനപ്രമേയ നിശ്ചയം അവതരിപ്പിച്ചത് എം. ആര്‍. മാധവവാര്യര്‍ ആയിരുന്നു. എസ്. എന്‍. ഡി. പിയോഗമാണ് അദ്ദേഹത്തെ അതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയതോടെ സര്‍ക്കാര്‍ കാലുമാറാന്‍ തുടങ്ങി. അതിനുളള കാരണം രണ്ടായിരുന്നു. ഒന്നാമത്തേത് സര്‍ക്കാരിന്റെ എക്സൈസ് നികുതി വരവ് കുറഞ്ഞതോടെ ഖജനാവില്‍ വിളളല്‍ വീണു. ഈഴവര്‍ കളളുചെത്തും മദ്യവ്യവസായവും നിറുത്തിയാല്‍ അത് ആ സമുദായത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ പിടിച്ചാല്‍കിട്ടാത്തവിധം ഉയര്‍ത്തിവിടുമെന്നും അത് തടയണമെന്നുമുളള ചില മാടമ്പിപ്രഭുക്കന്മാരുടെ ഉപദേശമായിരുന്നു സര്‍ക്കാരിനെ പിന്തിരിപ്പിച്ച രണ്ടാമത്തെ കാരണം. അതോടെ യോഗത്തിന്റെ സമരങ്ങള്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. നിരവധിപേര്‍ക്കെതിരെ കളളക്കേസുകളെടുത്തു. പലരെയും ജയിലില്‍ അടച്ചു.

കാര്‍ത്തിപ്പളളി താലൂക്കിലാണ് മദ്യവര്‍ജ്ജനത്തിന് ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കൂടുതല്‍ ഏറ്റുവാങ്ങിയതും അവര്‍ തന്നെയായിരുന്നു. മധുവര്‍ജ്ജന സമിതി സെക്രട്ടറിയും മുന്‍സിഫ് കോര്‍ട്ട് വക്കീലുമായിരുന്ന എം. മാധവനെ ക്രിമിനല്‍വകുപ്പനുസരിച്ച് അറസ്റ്റുചെയ്ത് ഒരു രാത്രി ജയിലില്‍ ഇട്ടു. പിറ്റേന്ന് തൊണ്ടനനയ്ക്കാന്‍പോലും വെളളം നല്‍കാതെ കൈവിലങ്ങുവച്ച് ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴവരെ ചുട്ടുപൊളളുന്ന മണലില്‍ക്കൂടി നടത്തിച്ചു. പതിനഞ്ചു മൈല്‍ദൂരമാണ് അന്ന് മാധവന്‍ നടന്നത്. കാല്‍രണ്ടും പൊളളി. എന്നിട്ടും മാധവന്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. ഏതു മണലില്‍ പൊളളിയപാദങ്ങളും ഒരു സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ സുഖപ്പെടുത്തുന്ന ഗുരുസ്വാമിയായിരുന്നു അവരുടെ രക്ഷകന്‍. സര്‍ക്കാരിനെ പരസ്യമായി നിഷേധിച്ചുകൊണ്ട് മദ്യവര്‍ജ്ജന വിജിലന്‍സ് കമ്മറ്റികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ടു.

'ഹരിദാസി' എന്ന മദ്യവിരുദ്ധസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യന്‍ കഥ അന്ന് ടി. കെ. മാധവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുടംബയോഗങ്ങളില്‍ വിദ്യാഭ്യാസമുളള യുവാക്കള്‍ മുതിര്‍ന്നവര്‍ക്ക് കഥവായിച്ചുകൊടുത്തു. മൂന്നുവര്‍ഷത്തിനുശേഷം 1924ല്‍ നടന്ന ജയന്തി ആഘോഷവേളയില്‍ മാധവന്‍ 'ഹരിദാസി' എന്ന പുസ്തകം തൃപ്പാദങ്ങള്‍ക്ക് സമര്‍പ്പിച്ചു. തന്റെ മൊഴികള്‍ ഹൃദയത്തിലേറ്റി ആ ശിഷ്യന്‍ നടത്തിയ തേരോട്ടങ്ങളില്‍ ഗുരു തൃപ്തനായിരുന്നു. ഭോഗസുഖങ്ങള്‍ക്കുപിന്നാലേ പരക്കം പായുന്ന ഈ സമൂഹം തന്റെ ദിവ്യസന്ദേശത്തെ പിന്നീട് തിരസ്കരിക്കുമെന്ന് ഗുരുദേവന് ബോധ്യമുണ്ടായിരുന്നു. ദുരിതക്കടലില്‍ നിന്ന് കരയേറ്റാന്‍ തോണി ഇറക്കിക്കൊടുത്താലും കയറിവരില്ലെന്ന് തീരുമാനിച്ചവരെ പിന്നെ എന്തുചെയ്യാന്‍? മദ്യവര്‍ജനസന്ദേശം ഏറ്റെടുത്ത ജനങ്ങളെ ഗുരു അന്ന് അഭിനന്ദിച്ചു. വിലകൂടിയ ഒരു പട്ട് വാങ്ങിപ്പിച്ചു അദ്ദേഹം. അത്തവണത്തെ തിരുനാള്‍ദിന സമ്മേളനത്തില്‍ ടി. കെ. മാധവനെ ആ വീരാളിപ്പട്ടുപുതപ്പിച്ച് തൃപ്പാദങ്ങള്‍ അനുഗ്രഹിച്ചു. ഗുരുവിനും ശിഷ്യനും ഒരുപോലെ കണ്ണുതുളുമ്പിയ മുഹൂര്‍ത്തമായിരുന്നു അത്.

വര്‍ഷങ്ങള്‍ പിന്നിടുന്നു. അന്നത്തെക്കാള്‍ ഗംഭീരമാണ് ഇന്നത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍. ഇന്ന് ജയന്തി ദിവസം രാവിലെ പത്രമെടുത്താല്‍ ജനം മറ്റൊരു സന്ദേശം വായിക്കുന്നു. ഓണത്തിന് മലയാളി കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക്. അന്ന് എം. മാധവന്റെ കാല്പൊളളിയത് മദ്യം നിരോധിക്കാന്‍ സമരം നടത്തിയതിന്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലേക്ക് വെയിലത്ത് ക്യൂ നിന്നാണ് ഇന്ന് മലയാളിയുടെ കാലുപൊളളുന്നത്

Sunday, 10 June 2012

ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനം

തരിശായിക്കിടക്കുന്ന ഭൂവിഭാഗത്തിലൂടെ കടന്നുപോകുന്ന ഒരു റെയില്‍പ്പാത. ആ തരിശുഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന ഒരു ചെറുവൃക്ഷത്തെ നിലനിറുത്താനായി പാത അവിടെയെത്തുമ്പോള്‍ ഒന്നുവളഞ്ഞു നിവരുന്നു. ഫേസ്ബുക്കില്‍ കണ്ടതാണ് ഈ ചിത്രം. ആരുടെയോ ഭാവനയാണത്. നടക്കാത്ത സ്വപ്നത്തെ ഇഷ്ടംകൊണ്ട് താലോലിക്കുന്ന സുഖമുണ്ടായിരുന്നു ആ ചിത്രത്തിന്. സാങ്കേതിക വികസനങ്ങള്‍ക്ക് ഇങ്ങനെയൊരു മനസ്സുണ്ടാവുന്നത് നല്ലതാണെന്ന് അതുകണ്ടപ്പോള്‍ തോന്നി.

സര്‍ക്കാരുകളും സാങ്കേതികവിദഗ്ധരും പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍ മള്‍ട്ടിനാഷണല്‍ കണ്‍സള്‍ട്ടന്റുകള്‍ മെനയുന്ന ഡിസൈനുകളിലാണ് നമ്മുടെ സാങ്കേതിക വളര്‍ച്ച. പണത്തിന്റെയും ഭൌതികസൌകര്യങ്ങളുടെയും കാര്യങ്ങളില്‍മാത്രമായിരിക്കും ഇവര്‍ക്ക് ശ്രദ്ധ. അവിടെ ഭൂമിയും വെള്ളവും മണ്ണുമൊന്നും പ്രശ്നമേയല്ല. പാശ്ചാത്യരാജ്യങ്ങളില്‍ മരങ്ങളെ സംരക്ഷിച്ചുകൊണ്ടും അവയെ ഭാഗഭാക്കാക്കിക്കൊണ്ടും കെട്ടിടങ്ങളും വീടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഒരു റോഡുണ്ടാക്കാന്‍ പത്തുമരമെങ്കിലും മുറിക്കണം. കെട്ടിടമുണ്ടാക്കാനും ഇതുതന്നെയാണ് നടപ്പുരീതി.
മറ്റുള്ളവരുടെ ഇഷ്ടങ്ങളോ സൌകര്യങ്ങളോ നോക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിക്കൊണ്ട് ജീവിക്കുന്ന യുവതലമുറയാണ് നമ്മുടേത്. സ്വന്തം 'ഫീലിംഗുകളാണ്' പ്രധാനം. അതിനുവേണ്ടി മറ്റുള്ളവരെല്ലാം നിന്നുകൊടുക്കണം. അല്ലെങ്കില്‍ അവന്‍ വിനാശകാരിയായി മാറും. ചിലപ്പോള്‍ സ്വയം നശിപ്പിക്കും. അല്ലെങ്കില്‍ അവന്റെ ഇംഗിതത്തിനു തടസം നില്‍ക്കുന്നയാളെ നശിപ്പിക്കും. ഭക്ഷണത്തിലും വസ്ത്രത്തിലും സ്വത്തിലും എന്നപോലെ പ്രണയത്തില്‍പോലും ഇതേ സ്വാര്‍ത്ഥതയുണ്ട്. പ്രണയം അല്ല, ഒരാള്‍ക്ക് മറ്റൊരാളോട് താത്പര്യമാണ് ഉണ്ടാകുന്നത്. അത് നശിക്കുന്ന നിമിഷം അടുത്തയാള്‍ അത്രതന്നെ. ഒരു പയ്യന്‍ അടുത്തുവന്ന് ഇഷ്ടമാണെന്നു പറയുമ്പോള്‍ അത് നിഷേധിച്ചാല്‍ പെണ്‍കുട്ടിക്ക് കത്തികൊണ്ടാകും മറുപടി. കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഇതേ തലമുറയാണ് നാടിന്റെ വികസനസ്വപ്നങ്ങള്‍ ചുമക്കുന്നത്. അവര്‍ സഹജീവികളായ മറ്റു മനുഷ്യരെ പരിഗണിക്കാത്തവരാണെന്നിരിക്കെ എങ്ങനെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും പരിഗണിക്കും? ഈ ഭൂമി എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് എങ്ങനെ ബോധ്യപ്പെടും?

പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതി വേണ്ടെന്നു വച്ചപ്പോള്‍ അത് ഡിസൈന്‍ ചെയ്ത യുവസുഹൃത്തിന്റെ പ്രതികരണം ഭയാനകമായിരുന്നു. അവന്‍ സ്വന്തം കാറിന്റെ സീറ്റ് കുത്തിക്കീറി. ലാപ്ടോപ്പ് തല്ലിയുടച്ചു. മദ്യപിച്ച് പരസ്യമായി ലോകത്തെമുഴുവന്‍ ചീത്തവിളിച്ചു. അയാളെ സംബന്ധിച്ച് കോടികള്‍ കിട്ടിയേക്കാവുന്ന ഒരു പദ്ധതിയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടം മാത്രമാണ് മനസില്‍. അതുമൂലം നശിക്കുന്ന ഭൂഗര്‍ഭജലമോ വീടുനഷ്ടപ്പെടുന്ന പാവങ്ങളോ മനസിന്റെ ഏഴയലത്തുവരില്ല. എന്താണ് കാരണം? അന്വേഷണം അങ്ങ് ഗോത്രകാലത്തിനപ്പുറത്തേക്ക് നീളണം വ്യക്തമായ ഉത്തരംകിട്ടാന്‍.

ആദിമ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉണ്ടായതാണ് മനുഷ്യരില്‍ സ്വാര്‍ത്ഥതയും വേര്‍ തിരിവും ഉണ്ടാക്കിയതെന്ന് ചരിത്രം പറയുന്നു. സ്വത്തുണ്ടാക്കുന്നവര്‍, സ്വത്തുനഷ്ടപ്പെട്ടവര്‍, ഉള്ളവന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍, സ്വന്തം വയറ്റിപ്പിഴപ്പിനായി ഇവര്‍ക്ക് വിടുപണിചെയ്യുന്നവര്‍ എന്നിങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ ഉണ്ടായ ആദ്യത്തെ നാല് വിഭാഗങ്ങള്‍. ജാതി അസമത്വം പിന്നാലെ വന്നതാണ്. സാമ്പത്തിക അസമത്വത്തെ ഊട്ടിയുറപ്പിക്കാന്‍ സ്വത്ത് കൈവശംവച്ചിരുന്ന മാടമ്പിമാര്‍ ജാതി അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം അവസാനിപ്പിച്ച് അവരെ സമത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു ജാതി പോകണം എന്ന ഗുരുദേവന്റെ വാദത്തിനുള്ളില്‍. പ്രശ്നത്തിന്റെ നാരായവേരിലാണ് ശ്രീനാരായണ ഗുരുദേവന്‍ കൈവച്ചത്. ജാതി വ്യത്യാസം ഉള്ളതല്ല എന്ന് പ്രപഞ്ചത്തിന്റെ പരമമായ സത്യത്തെ സാക്ഷിനിറുത്തിക്കൊണ്ട് വളരെ ശാസ്ത്രീയമായാണ് ഗുരു തെളിയിച്ചത്.

എല്ലാമതങ്ങളുടെയും സാരം ഒന്നായതിനാല്‍ മതവും ഒന്നുമതി എന്നു പറയുമ്പോള്‍ വിവിധ മതപുരോഹിതവിഭാഗം വിശ്വാസികളെ അടിമകളാക്കിക്കൊണ്ട് സാമ്പത്തികമായും അധികാരപരമായും ഉണ്ടാക്കിയെടുക്കുന്ന മേല്‍ക്കൈ അവസാനിപ്പിക്കാനും അതില്‍ ആഹ്വാനമുണ്ട്. ഫ്യൂഡലിസത്തിനും മതപൌരോഹിത്യ കുത്തകയ്ക്കും മറുമരുന്നായി ലോകം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് തത്വശാസ്തമാണ്. ഉള്ളവനില്‍ നിന്ന് ഇല്ലാത്തവന് പിടിച്ചെടുത്തു നല്‍കുക. അതില്‍ അക്രമമുണ്ട്; ചോരചിന്താതെ കാര്യം നടക്കില്ല. വാളിന് വിവേകമില്ല. അത് പിടിക്കുന്നവനും വിവേകം പോകും. അത് ഇപ്പോഴത്തെ വികസനരീതികള്‍ പോലെയാണ്; തടസ്സം നില്‍ക്കുന്നതൊക്കെ വെട്ടിമാറ്റും. എന്നാല്‍ വിദ്യയാണ് വാളിനുപകരം കൈയിലേന്തുന്നതെങ്കില്‍ വിവേകം താനേ വരും.

ശത്രുവിനെ ജയിക്കാന്‍ ആത്മാവുകൊണ്ട് അയാളെ നന്നായി വെറുക്കുക എന്നാണ് റഷ്യന്‍ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. ശത്രുവിനെ സ്നേഹിച്ചു വശത്താക്കാന്‍ ഗാന്ധിജി പറയുന്നു. ഇതിനെക്കാളൊക്കെ ഉദാത്തമായ ഒരു രാഷ്ട്രീയസംസ്കാരമാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചത്. അവന്‍ ഇവന്‍ എന്ന ചിന്ത കളയുക. എല്ലാവരും ഒരേ ആത്മരൂപം തന്നെ. ഒരു ഭേദവും ആര്‍ക്കും തമ്മില്‍ ഇല്ല. പിന്നെങ്ങനെ മാടമ്പിയും തൊഴിലാളിയും ഉണ്ടാകും? അവര്‍ണനും സവര്‍ണനും ഉണ്ടാകും? എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമുണ്ട്. മനുഷ്യനും മറ്റു ജീവികള്‍ക്കും അത് ഒരുപോലെയാണെന്ന് ഗുരു പറയുന്നു. അത് തിരിച്ചറിയാന്‍ അനുകമ്പ ഉള്ളില്‍ വളര്‍ത്തണം. വിദ്യനേടിയാണ് അനുകമ്പ അഭ്യസിക്കേണ്ടത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. സമ്പത്തിന്റെയോ ജാതിയുടെയോ പേരില്‍ അവഗണിക്കപ്പെടുന്നവര്‍ സംഘടിക്കാനും വിദ്യയും സമ്പത്തും നേടി വളര്‍ന്നുകൊണ്ട് മധുരമായി പ്രതികരിക്കാനും പറഞ്ഞതാണ് ഗുരു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം. അത് ചോരചിന്തുന്നതല്ല. മറുകരണത്ത് അടിവാങ്ങുന്നതുമല്ല. സ്വന്തം നട്ടെല്ലില്‍ ആര്‍ക്കും ഉപദ്രവമില്ലാതെ സ്വയം വളരാനുള്ളതുമാത്രമാണ്. അങ്ങനെയൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനമല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെയേ സമൂഹത്തിന് സമാധാനം ലഭിക്കൂ. സ്വന്തം ദേഹത്തെ കസ്തൂരിയെ തിരിച്ചറിയാതെ കസ്തൂരിതേടി നടക്കുന്ന മാനിനെപ്പോലെയാണ് ഗുരുദര്‍ശനത്തിലെ ഈ നവീനചിന്തകള്‍ അറിയാതെ നമ്മള്‍ ഇപ്പോഴും പഴകിയ തത്വശാസ്തങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ വെമ്പല്‍പൂണ്ടു നടക്കുന്നത്.